ജയിലറിന്‍റെ വിജയത്തിന്‍റെ പങ്ക് രജനിക്കും;ചെക്ക് കൈമാറി കലാനിധി മാരന്‍

തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം കേരളത്തിലുള്‍പ്പെടെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. രജനീകാന്തിനൊപ്പം, മോഹന്‍ലാല്‍, ശിവരാജ് കുമാർ എന്നീ അന്യഭാഷ…

തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം കേരളത്തിലുള്‍പ്പെടെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. രജനീകാന്തിനൊപ്പം, മോഹന്‍ലാല്‍, ശിവരാജ് കുമാർ എന്നീ അന്യഭാഷ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്റെ കളക്ഷന്‍ വർധിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചു. 110 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിച്ചതിന് രജനിക്ക് ലഭിച്ചതെന്നായിരുന്നു റിപ്പോർറ്റുകൾ . ചിത്രത്തിൽ അതിഥിതാരമായെത്തിയ മോഹൻലാലിനും കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. എന്നാലിപ്പോൾ സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തി ലാഭവിഹിതത്തിന്‍റെ ചെക്കും കൈമാറിയത്. എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ലെങ്കില്‍ കൂടിയും തമിഴ് മാധ്യമങ്ങള്‍ 20 കോടിക്ക് അടുത്ത് പറയുന്നുണ്ട്. നേരത്തെ ദര്‍ബര്‍ സിനിമയ്ക്ക് 100 കോടിക്ക് അടുത്ത് വാങ്ങി അഭിനയിച്ച രജനി പിന്നീട്  ജയിലറിന് അടക്കം തന്‍റെ ശമ്പളം കുറച്ചതായി വിവരം ഉണ്ടായിരുന്നു. നേരത്തെ സണ്‍ പിക്ചേര്‍സ് തന്നെ നിര്‍മ്മിച്ച രജനി ചിത്രം അണ്ണാത്തെ നല്ല രീതിയില്‍ ഓടിയിരുന്നില്ല. അതേ സമയം ശമ്പളത്തിന് പുറമേ ഇത്തവണ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം. കലാനിധി മാരന്‍ രജനിക്ക് ചെക്ക് കൈമാറിയ വിവരം സണ്‍പിക്ചേര്‍സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചത്.

അതേസമയം ബോക്‌സ് ഓഫീസ് ട്രാക്കറായ എ ബി ജോര്‍ജിന്റെ റിപ്പോർട്ട് അനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രം 24000 ഷോകള്‍ നടത്തി. ആകെ ഗ്രോസ് 53.80 കോടിയാണ്. 20 കോടിക്ക് മുകളില്‍ ഇതിനകം ചിത്രത്തിന് ഷെയര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. റിലീസിന്റെ 22-ാം ദിവസമായ ഇന്നലേയും ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. അതേസമയം, തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായും ജയിലർ മാറിയേക്കും. രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ യന്തിരന്‍ 2.0 നേടിയ 665.8 കോടി രൂപയാണ് ഏറ്റവും കൂടുതല്‍ കളക്ഷനുണ്ടാക്കിയ തമിഴ് സിനിമ. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് മറ്റ് സിനിമകള്‍. അതേ സമയം ചിത്രത്തിന് വന്‍ തിരിച്ചടിയായി എച്ച്ഡി പ്രിന്‍റ് പുറത്തായി . ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നത് . ഇത് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രത്തിനും വന്‍ തിരിച്ചടിയാകും. ഒപ്പം ചിത്രത്തിന്‍റെ ഒടിടി റിലീസിനെയും ഇത് ബാധിക്കും. സെപ്തംബര്‍ ആദ്യ വാരത്തില്‍ സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം എത്താനിരിക്കെയാണ് എച്ച്ഡി പ്രിന്‍റ് പുറത്തായത്. ഇതോടെ വന്‍ തുക മുടക്കിയ നെറ്റ്ഫ്ലിക്സിനും വലിയ തിരിച്ചടിയാണ്.