താരപുത്രിമാരുടെ അത്യാഡംബര ജീവിതം! നാല് പ്രോപ്പർട്ടികൾ വിറ്റത് 12 കോടിക്ക്, ശ്രീദേവിയുടെ സ്വത്തുക്കളെ കുറിച്ച് ചർച്ച

താരപുത്രിമാരായ ജാൻവി കപൂറിന്റെയും ഖുശി കപൂറിന്റെയും ആഡംബര ജീവിതമാണ് ഇപ്പോൾ ബോളിവുഡ് ലോകത്തെ ചർച്ച. അച്ഛൻ ബോണി കപൂറിനും അമ്മ ശ്രീദേവിക്കുമുള്ള കോടികളുടെ സമ്പാദ്യം ആരെയും അമ്പരിപ്പിക്കുന്നതാണ്. ഇപ്പോൾ മുംബൈയിലുള്ള നാല് പ്രോപ്പർട്ടികൾ ബോണിയും ജാൻവിയും ഖുശിയും വിറ്റുവെന്നാണ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. 12 കോടി രൂപയ്ക്കാണ് നാല് പ്രോപ്പർട്ടികൾ വിൽപ്പന നടത്തിയിരിക്കുന്നത്. ബോണി കപൂറും മക്കളും 65 കോടി രൂപ ചെലവിട്ട് മറ്റൊരും ബം​ഗ്ലാവ് അടുത്തിടെ വാങ്ങുകയും ചെയ്തു. കൂടാതെ, 39 കോടി രൂപ ചെലവിട്ട് ജാൻവി മറ്റൊരു ഫ്ലാറ്റും സ്വന്തമാക്കിയിരുന്നു.

ജാൻവി കപൂറിന്റെയും ഖുശി കപൂറിന്റെയും ആഡംബര ജീവിതം ആദ്യമായല്ല വാർത്തകളിൽ ഇടം പിടിക്കുന്നത്. . നടി കുട്ടി പത്മിനി താര കുടുംബത്തിന്റെ ജീവിതത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീദേവിയും മക്കളും അത്യാഡംബര ജീവിതമാണ് നയിച്ചതെന്നും ഇത് കാരണം സാമ്പത്തിക നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് കുട്ടി പത്മിനി പറഞ്ഞത്. ശ്രീദേവിയുടെ മരണ ശേഷം നടിയു‌ടെ നിരവധി സ്വത്തുക്കൾ ബോണിയും മക്കളും വിറ്റെന്നും വാർത്തകൾ വന്നിരുന്നു.

ബോണി കപൂറിന് എല്ലാത്തിലും ഒപ്പിട്ട് നൽകുന്നത് കൊണ്ടാണ് ശ്രീദേവിയുമായി തനിക്ക് സ്വത്ത് തർക്കം ഉണ്ടായതെന്ന് നടിയുടെ സഹോദരി ശ്രീലത തന്നോട് പറഞ്ഞെന്നും കുട്ടി പത്മിനി പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയിലെ താര റാണിയായിരുന്ന ശ്രീദേവിക്ക് മുംബൈയിലും ചെന്നെെയിലുമായി നിരവധി സ്വത്തുക്കൾ ഉണ്ടായിരുന്നു. ശ്രീദേവിയും കുട്ടി പത്മിനിയും ബാലതാരങ്ങളായി അഭിനയിക്കുന്ന കാലത്ത് സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രീദേവി നായിക നടിയാവുകയും ബോളിവുഡിലെ വമ്പൻ താരമാവുകയും ചെയ്തു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ശ്രീദേവിയുടെ മരണത്തെ കുറിച്ചുയർന്ന് അഭ്യൂഹങ്ങൾക്ക് ഇന്നും പൂർണ വിരാമമായിട്ടില്ല. അതേസമയം, ജാൻവിക്കും ഖുശിക്കും ബോളിവുഡിൽ വലിയ വിജയങ്ങൾ ഒന്നും തന്നെ ഇതുവരെ നേടാനായിട്ടില്ല.