ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കവും അവതരണവുമായി എത്തുന്ന സിനിമകളെ എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളി. ഒടിടി അനന്തര കാലത്ത് ഇതരഭാഷാ സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളി സിനിമാപ്രേമികളുടെ എണ്ണവും കൂടി. ഫലം മലയാള ചിത്രങ്ങളേക്കാള്‍ അധികം ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ വിജയിക്കുന്നുണ്ട്. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രമല്ല എന്നതാണ് കൌതുകം. ജയിലറിനും മാര്‍ക്ക് ആന്‍റണിക്കും ലിയോയ്ക്കുമൊക്കെ ശേഷം മറ്റൊരു തമിഴ് ചിത്രവും കേരളത്തില്‍ ആളെക്കൂട്ടുകയാണ്. തമിഴകത്ത് മാത്രമല്ല റിലീസ് ചെയ്ത ഇടത്തെല്ലാം മികച്ച അഭിപ്രായം ചിത്രം കരസ്തമാക്കുന്നുണ്ട്. രാഘവ ലോറന്‍സ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014 ല്‍ പുറത്തെത്തിയ ജിഗര്‍തണ്ടയുടെ സീക്വല്‍ ആണ്. പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ 10 നാണ് എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ സ്ക്രീന്‍ കൌണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം.
ചിത്രത്തെ പ്രശംസിച്ചു കൊണ്ട് സിനിമാ ലോകത്തെ തന്നെ നിരവധി പേരാണ് എത്തുന്നത്. സൂപ്പര്‍താരം രജനികാന്ത് ഉൾപ്പെടെയുള്ളവർ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തി. കഴിഞ്ഞ ദിവസം രജനി ചിത്രത്തിന്‍റെ അണിയറക്കാരെ എല്ലാം കണ്ടിരുന്നു. രാഘവ ലോറന്‍സും, എസ് ജെ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും, സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും എല്ലാം തലൈവരെ കാണാന്‍ എത്തിയിരുന്നു.അതിന് ശേഷമാണ് രജനികാന്ത് ചിത്രത്തെക്കുറിച്ച് പുകഴ്ത്തി എഴുതിയ ഒരു കത്ത് സോഷ്യല്‍ മീഡിയ പങ്കുവച്ചത്. തമിഴിലാണ് ഈ കത്ത്. സിനിമ ലോകത്തെ നീലക്കുറിഞ്ഞിയാണ് ജിഗര്‍തണ്ഡ ഡബിള്‍ എക്സ് എന്നാണ് രജനി പറയുന്നു. അതായത് അപൂര്‍വ്വമായ ഒരു സംഭവമാണ്. ഇതിലെ പല രംഗങ്ങളും തീര്‍ത്തും പുതുമയുള്ളതാണെന്ന് രജനി പറയുന്നു.രാഘവ ലോറന്‍സില്‍ നിന്നും ഇത്തരം ഒരു പ്രകടനം പ്രതീക്ഷിച്ചില്ലെന്ന് പറയുന്ന രജനി. എസ്ജെ സൂര്യ അഭിനയത്തിന്‍റെ ദേവനാണ് എന്നും വാഴ്ത്തുന്നു. കാര്‍ത്തിക് സുബ്ബരാജിനെ പുകഴ്ത്തിയ രജനി ചിത്രത്തിന് പിന്നിലെ അണിയറക്കാരെയെല്ലാം അഭിനന്ദിക്കുന്നുണ്ട്.
ഈ കത്ത് തന്‍റെ എക്സ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത് ജിഗര്‍തണ്ഡ ഡബിള്‍ എക്സിനെ അഭിനന്ദിച്ചതില്‍ നന്ദി പറയുന്നുണ്ട് ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ‘ജിഗർതണ്ട ഡബിൾ എക്സി’നെ പ്രശംസിച്ച് സംവിധായകൻ ശങ്കറും രംഗത്തെത്തിയിരുന്നു. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമയാണ് ‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന് ശങ്കർ ട്വിറ്ററിൽ കുറിച്ചു. രാഘവ ലോറൻസിന്റേയും എസ്. ജെ സൂര്യയുടേയും പ്രകടനത്തെ പ്രശംസിച്ച ശങ്കർ ചിത്രത്തിന്റെ രണ്ടാം പകുതി അപ്രതീക്ഷിതമായിരുന്നുവെന്നും പറഞ്ഞു. സംഗീത സംവിധായകൻ സന്തോഷ് നാരായണനേയും ഛായാഗ്രാഹകൻ തിരുനാവുക്കരശുവിനെയും ശങ്കർ പോസ്റ്റിൽ അഭിനന്ദിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. നവംബര്‍ 10 ന് 105 തിയറ്ററുകളിലാണ് എത്തിയതെങ്കില്‍ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 150 തിയറ്ററുകളിലേക്ക് ചിത്രം സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. രാഘവ ലോറന്‍സും എസ് ജെ സൂര്യയും മത്സരിച്ച് അഭിനയിച്ചിട്ടുള്ള ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും നിമിഷ സജയനും പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ട്. കാര്‍ത്തിക് സുബ്ബരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ച് ഉയരുന്ന അഭിപ്രായം.