കെ.പി.എ.സി ലളിതയ്ക്ക് സമ്പാദ്യമില്ല !! അഭിനയത്തിലൂടെ കിട്ടുന്നത് തുച്ഛമായ വരുമാനം, സര്‍ക്കാര്‍ സഹായം വിവാദമാക്കരുതെന്ന് അഭ്യര്‍ത്ഥന

നാടകവേദിയിലൂടെ വന്ന് മലയാള സിനിമാ മേഖലയില്‍ ചുവടുറപ്പിച്ച പ്രിയ നടിയാണ് കെ.പി.എ.സി ലളിത. ഒരുപാട് സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് കെ.പി.എ.സി. എന്നലിപ്പോള്‍ ഗുരുതരമായി കരള്‍ രോഗം പിടിപെട്ട് ആശുപത്രിയിലാണ് താരം.

അസുഖങ്ങള്‍ ഉണ്ടായിട്ടും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു ലളിത. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആകേണ്ടി വന്നിരിക്കുകയാണ്. ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ എല്ലാ ചികിത്സാ ചിലവുകളും വഹിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് എല്ലാ ദിക്കുകളിലും നിന്ന് ഉയരുന്നത്. പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്തുള്ളതായിരുന്നു വിമര്‍ശനങ്ങള്‍. തുടര്‍ന്ന് ഈ ആരോപണങ്ങള്‍ക്ക് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി അബ്ദുറഹിമാന്‍. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു…നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. സാധാരണക്കാരായ നിരവധി പേര്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ ഉണ്ടായിട്ടുണ്ട്. കലാകാരന്‍മാരെ സര്‍ക്കാരിന് കൈയൊഴിയാനാവില്ല, കാരണം അവര്‍ നാടിന്റെ സ്വത്താണ്. കായികതാരങ്ങളായാലും സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരായാലും ഇതേ നിലപാടാണ്. ചികിത്സ സഹായത്തിനായി ആര് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയാലും അവരെ സഹായിക്കാറുണ്ട്. പാവങ്ങളേയും കൈയൊഴിയില്ലെന്ന് മന്ത്രി അറിയിച്ചു.

ഈ വിഷയത്തില്‍ വിദാദമുണ്ടാക്കരുതെന്നും മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അഭ്യര്‍ത്ഥിക്കുക ആയിരുന്നു. ഇപ്പോള്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കെപിഎസി ലളിതയ്ക്കായി കരള്‍ ദാതാക്കളെ തേടുകയാണ് മകള്‍ ശ്രീകുട്ടി ഭരതന്‍.