പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടി എത്തിയ ആ ദിവസം കഴിഞ്ഞ് നാല് വർഷത്തോളം ആകുന്നു. ആ ദിവസവും അതിന്റെ അടുത്ത ദിവസവും എന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ മാധ്യമപ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരയുള്ള ദിവസങ്ങളിൽ ഞാൻ ഏതെങ്കിലും ചാനലുകളിലോ പത്രത്തിന് മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങൾക്കൊക്കെ അറിയാവുന്നതേ എനിക്കും അറിയാൻ സാധിച്ചിട്ടുള്ളു എന്നത് തന്നെയാണ്. എന്നാൽ നാല് വർഷം മുൻപുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന് നിഴലിൽ നിർത്തികൊണ്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ഞാൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്ന് ഞാൻ പറയുന്ന അഭിപ്രായം എന്ന നിലയിൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും ഒരുപാട് പേർ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലർ നല്ല വാക്കുകളും വളരെ മോശമായി മറ്റ് ചിലർ അസഭ്യ വർഷങ്ങളും എന്റെ പേരിൽ ചൊറിയുന്നതിൽ ഞാൻ അസ്വാസ്ഥനായത് കൊണ്ടുമാണ്.
ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധി എന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസ് ഉണ്ട്, നിയമം ഉണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്ക് സ്വന്തമായി കണക്ക് കൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളും ഉണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാൻ ഉള്ളതല്ല എന്നുള്ള സാമാന്യബോധം എനിക്ക് ഉള്ളത് കൊണ്ട് തന്നെ പുതിയ പ്രസ്താവനയുമായി ഞാൻ ഒരിക്കലും വരികയില്ല.
എന്റെ കുറിപ്പ് കണ്ടതിന് ശേഷം അന്ന് സത്യം തിരിച്ചറിയാതെ പോയ ലാൽ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു എന്ന തലകെട്ടുകമായി വീണ്ടും ഇത് വാർത്തകളിൽ കുത്തിതിരുകരുതെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊണ്ട് യഥാർത്ഥ കുറ്റവാളി ആരായിരുന്നാലും ശിക്ഷിക്കപ്പെടട്ടെ. ഇരക്ക് നീതി ലഭിക്കട്ടെ പ്രർത്തകളുമായി ലാൽ എന്നാണ് താരം കുറിച്ചിരിക്കുന്നത്.