ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി.
ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോള്‍ ലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോ. മലൈക്കള്ളന്‍, വഞ്ചിക്കോട്ടൈ വാലിബന്‍ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണോ മലൈക്കോട്ടൈ വാലിബന്‍ എന്ന് ചിത്രത്തിന് പേരിട്ടതെന്നുള്ള ചോദ്യത്തിന് ലിജോ പ്രതികരിക്കുകയായിരുന്നു. “തീര്‍ച്ചയായും. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.
തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിംഗ് നിങ്ങള്‍ക്ക് ലഭിക്കും” – ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് മലൈക്കള്ളന്‍. ജെമിനി ഗണേശന്‍ നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു വഞ്ചിക്കോട്ടൈ വാലിബന്‍.