മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒരു പരസ്യ ചിത്രം വലിയ രീതിയിൽ തന്നെയായിരുന്നു വാർത്ത ചാനലുകളും സോഷ്യൽ മീഡിയയും ഒന്നടങ്കം ഏറ്റെടുത്തത്. അതിൽ മോഡലായി എത്തിയതോ, ഒരു തൊടുപുഴക്കരി പെൺകുട്ടി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒരു പരസ്യം കണ്ട് ഇതുപോലെ ഭംഗിയുള്ള ആഭരണങ്ങൾ അണിഞ്ഞു കൊണ്ട് തനിയ്ക്കും ഒരു ഫോട്ടോഷൂട്ട് എടുക്കുവാൻ സാധിയ്ക്കുമോ എന്ന് അവരുടെ കമന്റ് ബോക്സിൽ പോയി ചോദിച്ച തൊടുപുഴക്കരി ധന്യ സോജൻ അങ്ങനെ സോഷ്യൽ ലോകത്തെ ചർച്ചാവിഷയമായി മാറി. തുടർന്ന് ധന്യയുടെ ജീവിതകഥയും വേദനയും ലോകം അറിഞ്ഞു. സ്പോർട്സിലും പഠിത്തത്തിലും എല്ലാം മിടുക്കിയായ ധന്യ കാനഡയിൽ പഠിയ്ക്കുന്നതിനിടയിലായിരുന്നു ധന്യയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ആ ദുഃഖവാർത്ത എത്തിയത്.
ടൊറന്റോയ്ക്കടുത്ത് കാംബ്രിയൻ കോളജ് ഓഫ് ആർട്സ് ആന്‍ഡ് ടെക്നോളജിയിൽ ജനറൽ ബിസിനസ്സിൽ രണ്ടുവർഷത്തെ കോഴ്സിനായിരുന്നു ധന്യ ചേർന്നത്. പഠനത്തിനൊപ്പം തന്നെ പാർട്ട് ടൈം ആയി ജോലിയും നോക്കിയിരുന്നു ഈ കൊച്ചുമിടുക്കി. എന്നാൽ അതിനിടയിലായിരുന്നു ചെറിയ രോഗലക്ഷണങ്ങൾ ധന്യയിൽ കണ്ടു തുടങ്ങിയത്. ശ്വാസംമുട്ടൽ, കാലിൽ നീര്, നിർത്താതെയുള്ള ചുമ. ന്യുമോണിയ എന്നാണ് ആദ്യം ഡോക്ടർമാർ പറഞ്ഞത്. പിന്നീടാണ് രോഗം ഗുരുതരമാണ് എന്ന് മനസിലായത്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുക്കുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോഡർ. ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പോംവഴിയില്ല. കാനഡയിലെ ചികിത്സാചെലവുകൾ ഭീമമാണ്.പ്രത്യേകിച്ചും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വിദ്യാർഥിക്ക്. അതുകൊണ്ട് ആശുപത്രിക്ക് ധന്യ ബാധ്യതയായി. എന്നാൽ കാനഡയിലുള്ള സ്നേഹസമ്പന്നരായ മലയാളികൾ ഈ പെൺകുട്ടിയെ ഏറ്റെടുത്തു. കാനഡയിലെ ചില വാർത്താ ചാനലുകൾ സംപ്രേക്ഷണം െചയ്തു. ഒരു മലയാളി പെൺകുട്ടി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. അതു കണ്ട് ചിലർ ആശുപത്രിയിലെത്തി. ഏകദേശം ആറുമാസത്തെ ആശുപത്രിവാസത്തിനുശേഷം ധന്യ നാട്ടിലെത്തി. ‘‘നിങ്ങൾ നിത്യരോഗിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതായിരിക്കും എന്നറിയാമോ? ഒരു ദിവസമെങ്കിലും രോഗിയാണെന്ന ചിന്തയില്ലാതെ ജീവിക്കുക. മലബാർ ഗോൾഡിന്റെ ഫോട്ടോഷൂട്ട് ദിവസം ഞാൻ എന്റെ രോഗം മറന്നു.’’ധന്യയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ഹൃദയത്തിന്റെ പ്രവർത്തനം 50 ശതമാനമെങ്കിലുമെത്തണം. അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കേണ്ടിവരും. അത് അത്ര എളുപ്പമല്ല. ഹൃദയത്തിനിപ്പോൾ 38 ശതമാനം പ്രവർത്തനമുണ്ടെന്ന് ആശുപത്രി റിപ്പോർട്ട്. അതൊരു നല്ല സൂചനയാണ്. രോഗാവസ്ഥയിലും ധന്യ തന്റെ കോഴ്സ് പൂർത്തിയാക്കി. കാനഡയിൽ ഇനി സ്ഥിരജോലിക്ക് അപേക്ഷിക്കാം. ഇപ്പോഴും ശുഭ പ്രതീക്ഷയോടെ തന്നെയാണ് ധന്യ മുന്നോട്ട് കുതിയ്ക്കുന്നത്.