Categories: Film News

വെറൈറ്റി ആദ്യ പിടിച്ചത് മോഹന്‍ലാല്‍, ഷൂട്ടിംഗും കഴിഞ്ഞു; എന്നാല്‍, ആദ്യം പുറത്തിറക്കാന്‍ സാധിച്ചത് മമ്മൂട്ടിക്ക്

തുടര്‍ വിജയങ്ങളുമായി കുതിക്കുകയാണ് നടന്‍ മമ്മൂട്ടി. ഭ്രമയുഗത്തിലൂടെ മലയാളികളെ മാത്രമല്ല, ഇന്ത്യയാകെ തരംഗം സൃഷ്ടിക്കുകയാണ് താരം. അന്യ സംസ്ഥാനങ്ങളിലും ചിത്രം നേട്ടം കൊയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ഇതര ഭാഷകളില്‍ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്ന അത്ര നിസാര കാര്യമല്ല. മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഇന്ത്യക്ക് അകത്തും പുറത്തും ചര്‍ച്ചയായി കഴിഞ്ഞു.

ഭ്രമയുഗത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വേറിട്ട് നിര്‍ത്തിയത് അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയാണ് എന്നതായിരുന്നു. പുതിയ കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എത്തുന്നത് പ്രേക്ഷ്കരില്‍ കൗതുകം നിറച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് മുന്‍പുതന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ മറ്റൊരു ചിത്രം മലയാളത്തില്‍ ഒരുങ്ങിയിരുന്നു. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.

നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയുടെ ഭാഗമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത് 1960ല്‍ പുറത്തെത്തിയ ഓളവും തീരവുമാണ് അതേ പേരില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ആന്തോളജിയുടെ ഭാഗമാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രവും. 2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്.

1960ല്‍ പുറത്തിറങ്ങിയ ഓളവും തീരത്തില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഉഷാനന്ദിനി അവതരിപ്പിച്ച നായികാവേഷത്തില്‍ എത്തുന്നത് ദുര്‍ഗാകൃഷ്ണയാണ്. ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം കുഞ്ഞാലിയായി എത്തുന്നത് ഹരീഷ് പേരടിയാണ്. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ പ്രോജക്റ്റ് സംബന്ധിച്ച ഔഫിഷ്യല്‍ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

Anu