ആദ്യഗര്‍ഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങള്‍ രണ്ടാമത്തെ ഗര്‍ഭകാലത്ത് ഉപകാരപ്പെട്ടു ശരണ്യ

saranya-mohan5

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശരണ്യ. വിവാഹത്തോടെ താത്കാലികമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സമൂഹമാധ്യമങ്ങളില്‍ ശരണ്യ സജീവമാണ്. ഇടയ്ക്ക് തടി വച്ച ശരണ്യയുടെ രൂപം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ തടിയെ കുറിച്ചും തടി കുറച്ചതിനെ കുറിച്ചുമൊക്കെ ശരണ്യയുടെ വാക്കുകളാണ് വൈറലാകുന്നത്.

ശരണ്യയുടെ വാക്കുകള്‍,

പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാന്‍ സഹായിക്കും. ഞാന്‍ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടല്‍ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി. ഡാന്‍സ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയില്‍ നിന്നും 50- 51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗര്‍ഭിണിയാകുന്നത്.

ആദ്യഗര്‍ഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങള്‍ രണ്ടാമത്തെ ഗര്‍ഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങള്‍ക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉള്‍പ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗര്‍ഭകാലത്ത് വിശക്കുമ്പോള്‍ ചോറോ ഇഡ്‌ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗര്‍ഭിണി ആയപ്പോള്‍ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാല്‍ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കില്‍ ഓട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഓട്സോ കഴിച്ചു. ചിലപ്പോള്‍ ഒരു ചപ്പാത്തിയും അല്‍പം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോള്‍ വിശന്നിരിക്കുകയുമില്ല, എന്നാല്‍ അമിതമായി തടിക്കുകയുമില്ല.

പ്രസവത്തിന്റെ തലേന്നുവരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. സ്െറ്റപ്പുകളൊക്കെ കാണിച്ചുകൊടുത്തു ചെയ്യിപ്പിക്കും. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. പാചകവും വീട്ടിലെ ചെറിയ ജോലികളൊക്കെ ഞാനും ചേട്ടന്റെ അമ്മയും കൂടിയാണ് ചെയ്യുക. ആദ്യത്തെ ഗര്‍ഭസമയത്ത് സുഖപ്രസവം ആകണമെന്നു കരുതി കുനിഞ്ഞുനിന്നു മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ടും സിസേറിയനായി. അതുകൊണ്ട് രണ്ടാമത്തേ സമയത്ത് അത്തരം സാഹസത്തിനൊന്നും പോയില്ല. അതും സിസേറിയനായിരുന്നു.

പ്രസവം കഴിഞ്ഞപ്പോള്‍ 58 കിലോയായിരുന്നു ശരീരഭാരം. സിസേറിയനായിരുന്നതുകൊണ്ട് ആറുമാസം ഒന്നും ചെയ്തില്ല. മെല്ലെ യോഗാസനങ്ങള്‍ ചെയ്തുതുടങ്ങി. ഏട്ടനെയും എന്നെയും ഒരു യോഗാ ട്രെയിനര്‍ വീട്ടില്‍ വന്നു പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ആസനങ്ങളൊക്കെ അറിയാം. പതുക്കെ നൃത്തചുവടുകളും വച്ചുതുടങ്ങി. ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയായപ്പോഴേക്കും ഈസിയായി 51 കിലോയിലേക്കെത്തി.
വീട്ടില്‍ നാട്യഭാരതി ഡാന്‍സ് സ്‌കൂള്‍ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കോവിഡ് സമയത്ത് ക്ലാസ്സുകളൊക്കെ ഓണ്‍ലൈനായിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളൊക്കെ മാറിയതോടെ സാമൂഹിക അകലമൊക്കെ പാലിച്ച് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. നൃത്തം കൂടാതെ ഇടയ്ക്ക് യോഗ ചെയ്യും. ഇത് ഏകാഗ്രതയ്ക്കും ശരീരവഴക്കത്തിനും നല്ലതാണ് .