മ്…മാടപ്രാവ് വരും , ദാസേട്ടന്‍ പറഞ്ഞു- പ്രണയകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുജാതയും മോഹനും

മലയാളികളുടെ പ്രിയഗായികയാണ് സുജാത. മകള്‍ ശ്വേതയും പിന്നണിഗാനരംഗത്ത് സജീവമാണ്. പതിനെട്ടാം വയസ്സില്‍ ഡോ.കൃഷ്ണമോഹനുമായിട്ടായിരുന്നു സുജാതയുടെ വിവാഹം. തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ മോഹനും സുജാതയും.

മോഹന്റെ വാക്കുകള്‍,

സുജാത ആദ്യമായി ഗുരുവായൂരില്‍ പാടുമ്പോള്‍ സ്റ്റേജിന് മുന്നില്‍ ഞാനുമുണ്ട്. ഒമ്പതാം വയസ്സിലാണത്, സ്റ്റേജിന് മുന്നില്‍ അമ്മയിരിക്കുന്നുണ്ട്. പക്ഷേ പാടി കഴിഞ്ഞിട്ട് സുജാത നേരെ എന്റെയടുത്തുവന്നിരുന്നു. ശേഷം ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ പിന്നാലെ വന്നു ചോദിച്ചു, ഇന്നലെ കണ്ട ചേട്ടനല്ലേയെന്ന്, സുജാതയേക്കാള്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ടെനിക്ക്. ഞങ്ങളുടെ ബന്ധം ഒരിക്കലും സഫലമാകുന്നമെന്ന് വിചാരിച്ചില്ല.

അമ്മയുടെ ഗുരു ചെമ്പൈസ്വാമിയായിരുന്നു. അവരും ദാസേട്ടനും കൂടി ആലോചിച്ച് വന്നതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. 16-ാം വയസ്സില്‍ ആയിരുന്നു നിശ്ചയം നടന്നത്.18 ആകുന്നതുവരെ കാത്തിരുന്ന ശേഷമായിരുന്നു വിവാഹം. ആ സമയത്ത് നല്ല പ്രണയമായിരുന്നു. അന്ന് സെല്‍ഫോണില്ല, ട്രങ്ക് കോള്‍ ബുക്ക് ചെയ്തൊക്കെ കാത്തിരുന്നായിരുന്നു തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നത്, അങ്ങോട്ടും ഇങ്ങോട്ടും എഴുത്തുമെഴുതുമായിരുന്നു.സുജാതയുടെ ഒട്ടുമിക്ക ഗാനമേളകളിലും പങ്കെടുത്തിരുന്നു. ഒരിക്കല്‍ ദാസേട്ടന്റെ സഹോദരന്റെ വിവാഹചത്തിന് ഞാന്‍ മാടപ്രാവേ പാടിയപ്പോള്‍ ദാസേട്ടന്‍ സ്വകാര്യത്തില്‍ പറഞ്ഞതോര്‍മ്മയുണ്ട്. മ്…മാടപ്രാവ് വരും…എന്നായിരുന്നു അത്. അവര്‍ക്കും ഞങ്ങളുടെ കാര്യമറിയാമായിരുന്നു.
അന്ന് സംഗീതത്തെ ഞാന്‍ ഗൗരവമായി എടുത്തില്ല. ശാസ്ത്രീയ സംഗീതവും ഹിന്ദുസ്ഥാനിയുമൊക്കെ പഠിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു. കോളേജ് കാലത്ത് പാട്ടിന് സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ട്. മെഡിക്കല്‍ ഫീല്‍ഡിലേക്ക് കടന്നുവെങ്കിലും ജീവിതത്തില്‍ വിവാഹം കഴിച്ചത് സംഗീതത്തെയാണ്.