സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കും!!! ഡോ. ഷഹന ജീവിക്കും, കരുത്തുള്ള സ്ത്രീ മനസുകളിലൂടെ-സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹനയുടെ മരണം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും തീരാനോവായിരിക്കുകയാണ്. സ്ത്രീധനമെന്ന വിപത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഷഹന. പ്രണത്തിനേക്കാള്‍ കാമുകന്‍ വില കല്‍പ്പിച്ചത് പണത്തിനായിരുന്നെന്ന വാക്കുകളിലാണ് ഷഹന തന്റെ നേവ് കുറിച്ചിട്ടത്.

ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനമെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി കുറിച്ചു.

ഡോ. ഷഹന ജീവിക്കും, കരുത്തും തന്റേടവുമുള്ള സ്ത്രീ മനസുകളിലൂടെ. സ്ത്രീധനത്തോട് നോ പറയൂ, നിങ്ങളുടെ മക്കളെ രക്ഷിക്കൂ എന്നും താരം പോസ്റ്റില്‍ കുറിച്ചു.

ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് ക്‌സറ്റഡിയിലെടുത്തു. മെഡിക്കല്‍ പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ റുവൈസ്, മുന്‍പ് വിസ്മയയുടെ മരണത്തില്‍ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ആ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പ്രണയത്തിലായിരുന്ന ഷഹനയുടെയും റുവൈസിന്റേയും വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം റുവൈസ് ആവശ്യപ്പെട്ടു, 150 പവനും ആഢംബരകാറുമാണ് റുവൈസ് ആവശ്യപ്പെട്ടത്. തരാന്‍ പറ്റില്ലെന്ന് ഷഹനയുടെ കുടുംബം പറഞ്ഞതോടെ വിവാഹത്തില്‍ നിന്നും പിന്മാറി. വിവാഹം മുടങ്ങിയതോടെ ഡിപ്രഷനിലായിരുന്നു ഷഹന.

ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. കഴിഞ്ഞ ദിവസമാണ് ഷഹനയെ ഫ്‌ലാറ്റില്‍ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.