Film News

കേരളം നടുങ്ങിയ ആ ദിവസത്തിന്റെ പുനരാവിഷ്‌കാരം! ‘തങ്കമണി’ തിയേറ്ററുകളിലെത്തുന്നു

നാളുകള്‍ക്ക് മുമ്പ് കേരളത്തെ നടുക്കിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമായി എത്തുന്ന ‘തങ്കമണി’യുടെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. മാര്‍ച്ച് 7ന് ചിത്രം തിയേറ്റുകളിലെത്താനായി ഒരുങ്ങുകയാണ്. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിന്റെ പുനരാവിഷ്‌കാരമായി എത്തുന്ന സിനിമയായതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യില്‍ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകര്‍ച്ചയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത് എന്നതിനാല്‍ തന്നെ സിനിമാപ്രേമികള്‍ സിനിമയുടെ റിലീസിനായി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്.

ഇടുക്കി തങ്കമണിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകര്‍ച്ചയില്‍ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെ അതില്‍ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കില്‍ സെക്കന്‍ഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസര്‍ ദിലീപ് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു. ‘പെണ്ണിന്റെ പേരല്ല തങ്കമണി…’ എന്നു തുടങ്ങുന്ന പാട്ടും സിനിമയുടെ ആത്മാവായിരുന്നു. അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് എങ്ങനെയാണ് ഒരു നാടിനെ മുഴുവന്‍ ബാധിച്ചതെന്നും അതിന് പിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം എന്നാണ് അറിയാനാകുന്നത്.

പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’ എന്നതിനാല്‍ തന്നെ ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും എന്നാണ് പ്രേക്ഷകരേവരും കണക്കുകൂട്ടുന്നത്. എണ്‍പതുകളുടെ മധ്യത്തില്‍ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തില്‍ നടന്ന പോലീസ് നരനായാട്ടിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ കേരള ചരിത്രത്തിന്റെ ഭാഗമായതാണ്. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌സുകളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റര്‍: ശ്യാം ശശിധരന്‍, ഗാനരചന: ബി.ടി അനില്‍ കുമാര്‍, സംഗീതം: വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍: സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ ‘അമൃത’, സൗണ്ട് ഡിസൈനര്‍: ഗണേഷ് മാരാര്‍, മിക്‌സിംഗ്: ശ്രീജേഷ് നായര്‍, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, സ്റ്റണ്ട്: രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനേഷ് ബാലകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ശാലു പേയാട്, ഡിസൈന്‍: അഡ്‌സോഫ്ആഡ്‌സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

Ajay Soni