നടുക്കുന്ന ഓർമകളുടെ 37-ാം വർഷത്തിൽ തങ്കമണിയുടെ ഓർമ്മകൾ പേറുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സിനിമയുടെ ടീസർ മികച്ച തിയറ്റർ എക്സ്പീരിയൻസായിരിക്കും എന്ന സൂചന നൽകുന്നുണ്ട്.രക്ത രൂഷിതമായ പശ്ചാത്തലവും പോലീസും വെടിവെപ്പും എല്ലാം ടീസറിൽ കാണാൻ സാധിക്കും.ദി ബ്ലീഡിങ് വില്ലേജ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തങ്കമണിയിലൂടെ തുടര്‍ പരാജയങ്ങളുടെ ട്രാക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ദിലീപ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 148-ാമത്തെ ചിത്രമായ ‘തങ്കമണി’യുടെ ഒഫീഷ്യൽ ടീസർ സൈന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസായത് . എണ്‍പതുകളുടെ മധ്യത്തിലാണ് കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം അരങ്ങേറുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി.
അതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയിലേക്കും വരെ നയിച്ച യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രമേയം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് കട്ടപ്പനയ്‌ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് വന്‍ സെറ്റ് തന്നെയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് ആണ് സെറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സൂപ്പർ മെഗാ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കിയ സ്റ്റണ്ട് ശിവയും, ടൊവിനോയുടെ തല്ലുമാലക്കും അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തുണിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും, പൃഥ്വിരാജ് – ബിജു മോനോൻ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിക്കും’, അജിത്തിന്റെ മെഗാ ഹിറ്റ് ചിത്രമായ ‘ബില്ല’ക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും ചേർന്നാണ് കൊറിയോഗ്രാഫി.