‘അങ്ങനെ പത്തൊമ്പതാമത്തെ പെണ്ണുകാണല്‍ വിവാഹത്തിലെത്തി’; പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ജോണി ആന്റണി

സംവിധായകനെന്നതിലുപരി നടനെന്ന നിലയില്‍ കൂടി ശ്രദ്ധേയനാവുകയാണ് ജോണി ആന്റണി. അടുത്തിടെ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ അച്ഛന്‍ റോളിലെത്തിയ ജോണി ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിന് മുന്‍പും നിരവധി കഥാപാത്രങ്ങളിലൂടെ…

സംവിധായകനെന്നതിലുപരി നടനെന്ന നിലയില്‍ കൂടി ശ്രദ്ധേയനാവുകയാണ് ജോണി ആന്റണി. അടുത്തിടെ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ അച്ഛന്‍ റോളിലെത്തിയ ജോണി ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിന് മുന്‍പും നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു സിഐഡി മൂസ. ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നായി മാറിയ ഈ ചിത്രം ജോണിയുടെ കരിയറും മാറ്റി മറിക്കുകയായിരുന്നു.ഇപ്പോഴിതാ പെണ്ണ് കണ്ടു നടന്ന കാലത്തെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് ജോണി ആന്റണി. നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം മനസ് തുറന്നത്. അക്കാലത്ത് സിനിമാക്കാരന് പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്, ജോണിയുടെ അനുഭവം എന്താണെന്ന ജഗദീഷിന്റെ ചോദ്യത്തിനാണ് ജോണി ആന്റണി രസകരമായ മറുപടി പറഞ്ഞത്.

‘ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് ഞാന്‍. പത്തൊന്‍പതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് സമ്പന്ന കുടുംബം ഒന്നുമല്ല. സാധാരണക്കാരന്‍ ആണ്. എനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. ഞാന്‍ സിനിമയ്ക്ക് പോവും വരും, കമ്പനി കൂടും അങ്ങനെ ആ പ്രായത്തിലുള്ള ഒഴപ്പൊക്കെ ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് എനിക്കും അമ്മച്ചിയ്ക്കും അറിയാം. പക്ഷേ നാട്ടുകാര്‍ക്ക് അറിയില്ലല്ലോ’എന്നായിരുന്നു ജോണി ആന്റണി പറഞ്ഞത്.

അന്നൊക്കെ ബ്രേക്കര്‍മാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാന്‍ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ടുദിവസം കഴിയുമ്പോള്‍ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറഞ്ഞ് കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്നും ജോണി പറയുന്നു. ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി, ദിവ്യ ഉണ്ണി തുടങ്ങി ഒത്തിരി താരങ്ങള്‍ കല്യാണത്തിന് വന്നിരുന്നുവെന്നും അപ്പോഴാണ് ഇവന്‍ സിനിമയില്‍ എന്തോ ആണെന്ന് നാട്ടുകാര്‍ക്ക് തോന്നിയതെന്നും അതിന് ശേഷം ആളുകള്‍ക്ക് തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായും ജോണി ആന്റണി പറയുന്നു.