​പറ്റിക്കപ്പെട്ടായാലും നമ്മുടെ ദാസവും വിജയനും എത്തിയ സ്ഥലമല്ലേ..! ക്രൗൺ പ്ലാസ പൂട്ടുന്നതിൽ സങ്കടപ്പെട്ട് മലയാളികൾ

38 വർഷമായി ചെന്നൈ ന​ഗരത്തിന്റെ പ്രൗഡിക്ക് തിലകക്കുറിയായി നിൽക്കുന്ന പ്രമുഖ നക്ഷത്രഹോട്ടൽ ക്രൗൺ പ്ലാസ (അഡയാർ പാർക്ക്) പൂട്ടുന്നു. മലയാളികൾക്ക് സുപരിചിതമായ ഹോട്ടലാണ് ക്രൗൺ പ്ലാസ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ സിനിമയിൽ…

38 വർഷമായി ചെന്നൈ ന​ഗരത്തിന്റെ പ്രൗഡിക്ക് തിലകക്കുറിയായി നിൽക്കുന്ന പ്രമുഖ നക്ഷത്രഹോട്ടൽ ക്രൗൺ പ്ലാസ (അഡയാർ പാർക്ക്) പൂട്ടുന്നു. മലയാളികൾക്ക് സുപരിചിതമായ ഹോട്ടലാണ് ക്രൗൺ പ്ലാസ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ സിനിമയിൽ ക്രൗൺപ്ലാസയും ഒരു ലൊക്കേഷനായിരുന്നു. മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബി വേഷത്തിലെത്തുന്ന സ്ഥലമായി കാണിക്കുന്നത് ഈ ഹോട്ടലാണ്.

തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഹോട്ടൽ പൂട്ടുന്ന കാര്യം അധികൃതർ അറിയിച്ചത്. ഡിസംബർ 20ന് ഹോട്ടൽ പൂർണമായി അടയ്ക്കും. 1981ൽ ഹോളിഡേ ഇൻ എന്ന പേരിലാണ് ഈ ഹോട്ടൽ ടി.ടി. വാസു എന്ന വ്യവസായി ആരംഭിച്ചത്. പിന്നീട് അഡയാർ ഗേറ്റ് എന്ന പേരിലേക്ക് മാറി. ഹോട്ടൽ- വസ്ത്രകയറ്റുമതി സ്ഥാപനമായ ഗോയൽസ് ടി ടി വാസുവിൽ നിന്ന് ഹോട്ടൽ വാങ്ങി. ഐ ടി സിയുടെ നിയന്ത്രണത്തിലുള്ള പാർക്ക് ഷെറാട്ടൺ ഹോട്ടൽസ് അതിന് ശേഷമാണ് ഹോട്ടൽ സ്വന്തമാക്കുന്നത്.

ഐ ടി സി ഗ്രൂപ്പ് ഗ്രാൻഡ് ചോള ഹോട്ടൽ നിർമിച്ചതോടെ ക്രൗൺപ്ലാസ ചെന്നൈ അഡയാർ പാർക്ക് എന്നായി പേര്. ചാമിയേഴ്‌സ് റോഡിലുള്ള ക്രൗൺ പ്ലാസയിൽ ആകെ 287 മുറികളാണുള്ളത്. കേരളീയ ഭക്ഷണം ഉൾപ്പെടെ വിളമ്പുന്ന റെസ്റ്ററന്റുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഒന്നരയേക്കറിൽ ഇനി ആഡംബര അപ്പാർട്ട്മെന്റുകൾ ആണ് ഉയരുക. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബാഷ്യം ഗ്രൂപ്പാണ് നിർമാണം. ഏകദേശം 130 അപ്പാർട്ടുമെന്റുകളുള്ള റെസിഡൻസി മേഖലയാക്കി വികസിപ്പിക്കാനാണ് നീക്കം.