പുതിയ സിബിഐ ചിത്രത്തിന് പേരിട്ടപ്പോള്‍ മമ്മൂട്ടി എതിര്‍ത്തു, ദുല്‍ഖറിനും താല്‍പര്യമില്ലായിരുന്നു: സ്വര്‍ഗചിത്ര അപ്പച്ചന്‍

ഭീഷ്മ പര്‍വ്വത്തിന് ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ മമ്മൂക്ക വീണ്ടും വരുന്നതിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിഹാസ സീരിസായ സി.ബി.ഐ ശ്രേണിയിലെ അഞ്ചാം പതിപ്പ് ഉടന്‍ എത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ഇതിന്റെ സൂചന നല്‍കി അണിയറ പ്രവര്‍ത്തകരും…

ഭീഷ്മ പര്‍വ്വത്തിന് ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ മമ്മൂക്ക വീണ്ടും വരുന്നതിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിഹാസ സീരിസായ സി.ബി.ഐ ശ്രേണിയിലെ അഞ്ചാം പതിപ്പ് ഉടന്‍ എത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ഇതിന്റെ സൂചന നല്‍കി അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലടക്കം സജീവമാണ്. ഇതിനിടെ ചിത്രത്തിന് എന്തുകൊണ്ടാകാം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന് പേര് നല്‍കിയത് എന്ന ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

ചിത്രങ്ങളുടെ ഹൈലൈറ്റ് സേതുരാമയ്യരുടെ ബുദ്ധി ആയതുകൊണ്ടുതന്നെയാണ് ഇത്തരത്തില്‍ ഒരു പേരിടാന്‍ കാരണമെന്നും ഇതിലും നല്ലൊരു പേര് ചിത്രത്തിന് യോജിക്കില്ലെന്നുമുള്ള നിഗമനത്തില്‍ ഏവരും എത്തുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് ഈ പേര് നല്‍കുന്നതിന് മമ്മൂട്ടിക്കും ദുല്‍ഖറിനും താല്‍പര്യമില്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അപ്പച്ചന്റെ വാക്കുകളിലേയ്ക്ക്:

‘സിബിഐ 5 എന്ന പേര് എസ്എന്‍ സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മമ്മൂക്കയും ദുല്‍ഖറും പറഞ്ഞ് കൊണ്ടിരുന്നത് ഈ ചിത്രത്തിന് സിബിഐ 5 എന്ന ടൈറ്റില്‍ മാത്രം മതി എന്നായിരുന്നു. എനിക്കും സിബിഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു. എന്നാലല്ലേ ഒരു ഐഡന്റിറ്റി കിട്ടുള്ളു. സേതുരാമയ്യറുടെ ഒരു ആയുധം അദ്ദേഹത്തിന്റെ ബ്രെയ്നാണ്. ആ കഥാപാത്രത്തിന് അടിയും ഇടിയും, തോക്കും, ഒരു പേന കത്തി പോലും ആയുധമായി ഇല്ലല്ലോ. അങ്ങനെ ദി ബ്രെയ്ന്‍ എന്ന പേരും കൂടി വെക്കണം എന്ന് ഞാന്‍ പറഞ്ഞു. ആ ആലോചന നീണ്ട് പോയി. ഈ പേര് മധു സാറിനും, സ്വാമിക്കും, മമ്മൂക്കയ്ക്കും ഇഷ്ടപ്പെടണമല്ലോ. മമ്മൂക്കയാണ് മെയ്ന്‍.’

‘അപ്പച്ചന് ഫസ്റ്റ് ഡേ നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത്, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. അത് ശരിയാണ്, പക്ഷേ എന്റെ ഒരു ആഗ്രഹമാണ് എന്ന് ഞാന്‍ പറഞ്ഞു. അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് മമ്മൂക്ക പറഞ്ഞു. ആദ്യം അദ്ദേഹം കണ്ടിട്ട് ആ പേര് വേണ്ട, അത് ശരിയാവില്ല എന്ന് പറഞ്ഞു. രണ്ടാമത് വേറെ ഡിസൈനില്‍ എഴുതി കാണിച്ചപ്പോള്‍ മമ്മൂക്ക രണ്‍ജി പണിക്കരെ വിളിച്ച് കാണിച്ച് കൊടുത്തു. രണ്‍ജി പണിക്കര്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.’

‘അത് പറയാന്‍ വേണ്ടി ചെറിയ രീതിയില്‍ രണ്‍ജിയെ സ്വാധീനിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. അവസാനം അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് ചിത്രത്തിന് വന്നത്.’ അപ്പച്ചന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലെത്തിയതായ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ നല്‍കിയിരുന്നു.