കോണ്‍ഗ്രസ് പക്ഷത്തായതില്‍ സുഖിക്കാത്തവരുണ്ട്, പരിചയമില്ലാത്തവര്‍ തെറി വിളിച്ചപ്പോഴും മൂത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് കുഴപ്പമില്ല : രമേശ് പിഷാരടി

താന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത് സമൂഹത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ചതായി നടന്‍ രമേഷ് പിഷാരടി. താന്‍ കോണ്‍ഗ്രസ് പക്ഷത്തായതിനാലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പരിചയമില്ലാത്ത ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷേ നല്ല മൂത്ത…

താന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത് സമൂഹത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ചതായി നടന്‍ രമേഷ് പിഷാരടി. താന്‍ കോണ്‍ഗ്രസ് പക്ഷത്തായതിനാലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പരിചയമില്ലാത്ത ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷേ നല്ല മൂത്ത കമ്മ്യൂണിസ്്റ്റുകള്‍ക്ക് കുഴപ്പമില്ലെന്നും പിഷാരടി പറഞ്ഞു. ഫ്‌ളവേഴ്‌സ് ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീകണ്ഠന്‍ നായരുമായി സംസാരിക്കവെയാണ് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തല്‍.

രമേഷ് പിഷാരടിയുടെ വാക്കുകളുടെ പൂര്‍ണ രൂപം:

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മിമിക്രിയൊക്കെ ചെയ്ത ആളെന്ന നിലയില്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായതില്‍ അത്രക്ക് സുഖിക്കാത്തവരുണ്ട്. ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായെന്ന് തോന്നുന്നില്ല, ഒരു ചെറിയ സംഘം ആളുകള്‍ക്കാണ് അങ്ങനെ തോന്നിയത്.

Ramesh Pisharody.1

എന്റെ അച്ഛനും അമ്മയും കോണ്‍ഗ്രസുകാരായിരുന്നു. സലീമേട്ടന്‍ (സലീം കുമാര്‍), സുഹൃത്ത് ധര്‍മ്മജന്‍ എന്നിവരും കോണ്‍ഗ്രസുകാരായിരുന്നു. എങ്ങോട്ട് നോക്കിയാലും കോണ്‍ഗ്രസാണ്. പരിചയമില്ലാത്ത ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചീത്ത വിളിച്ചിട്ടുണ്ട്. വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കള്‍ എന്തിനായിരുന്നുവെന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ നല്ല മൂത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു കുഴപ്പവുമില്ല, അവര് എന്നോട് നല്ല സൗഹൃദത്തിലാണ്.

എന്റെ അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയ പ്രവേശനം വേണ്ടായെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നത് കൊണ്ടാണ് ഈ ചോദ്യങ്ങളുണ്ടാവുന്നത്. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്മ്യൂണിസ്റ്റാണ്, ആ പക്ഷത്താണ്. അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ പ്രവര്‍ത്തനത്തിന് ഇറങ്ങിയാലോ ഇലക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. ഇതിലായാല്‍ മാത്രമേ ചോദ്യം നേരിടേണ്ടി വരുന്നുള്ളൂ. ചോദ്യങ്ങള്‍ വരുമെന്ന് നേരത്തെ അറിയാമായിരുന്നു. ആ ചോദ്യത്തിനകത്ത് തന്നെ ഉത്തരവുമുണ്ട്. രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചാല്‍ മനസ്സിലാകും, അദ്ദേഹം പറഞ്ഞു.


നടനും സുഹൃത്തുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നകാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടന്‍ പിഷാരടി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നുവെങ്കിലും പിഷാരടി നിലപാട് തിരുത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. ധര്‍മ്മജന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് പിഷാരടി നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.