ഒരു കൊലപാതകക്കേസിലെ നിര്‍മ്മാതാവിനെ ഒളിപ്പിക്കണം: രാത്രിയില്‍ സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി മോഹന്‍ലാലും ശ്രീനിവാസനും

സിനിമാ പ്രേമികള്‍ക്ക് മറക്കാനാവാത്തതും എന്നെന്നും ഓര്‍ത്ത് ചിരിക്കാനുള്ളതുമായ നിരവധി സിനിമാ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാട് മറക്കാനാവാത്ത അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുമ്പോള്‍ മലയാളത്തിലെ പ്രിയ…

സിനിമാ പ്രേമികള്‍ക്ക് മറക്കാനാവാത്തതും എന്നെന്നും ഓര്‍ത്ത് ചിരിക്കാനുള്ളതുമായ നിരവധി സിനിമാ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാട് മറക്കാനാവാത്ത അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുമ്പോള്‍ മലയാളത്തിലെ പ്രിയ താരങ്ങള്‍ അദ്ദേഹത്തിനും സമാന സ്വഭാവമുള്ള നല്ല അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനിവാസനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടിനെ പറ്റിച്ച ഒരു സംഭവം പങ്കുവെയ്ക്കുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആ രസകരമായ സംഭവം താരം പങ്കുവെച്ചത്.

മുകേഷിന്റെ വാക്കുകളിലേയ്ക്ക്:

‘ ഈ സംഭവത്തിലെ ഹീറോ മോഹന്‍ലാലാണ്. ഒരിക്കല്‍ മോഹന്‍ലാലും ശ്രീനിവാസനും കൂടി സത്യന്‍ അന്തിക്കാടിന്റെ വീട്ടിലേക്ക് പോകുകയാണ്. തൃശൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന വഴി സത്യന്റെ വീട്ടിലൊന്ന് കയറിയിട്ട് പോകാമെന്ന് ഇരുവരും തീരുമാനിച്ചതാണ്. അങ്ങനെ നേരെ അന്തിക്കാടേക്ക് തിരിച്ചു.

വണ്ടി വീടിന് അടുത്തെത്തുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞു, എന്തായാലും നമ്മള്‍ വരുകയാണ്. ഇപ്പോള്‍ നമ്മള്‍ വരേണ്ട ഒരു കാര്യവുമില്ല താനും. അപ്പോള്‍ നമ്മള്‍ പോയി കഴിഞ്ഞാല്‍ പുള്ളി ആലോചിക്കില്ലേ ഇവര്‍ എന്തിന് വന്നുവെന്ന്. അതുകൊണ്ട് വന്നതിന് നമുക്ക് ഒരു കാരണം ഒപ്പിക്കാം.

ആയിക്കോട്ടെ, പക്ഷേ എന്താണ് പറയുകയെന്ന് ശ്രീനി ചോദിച്ചു. അക്കാലത്ത് ഒരു നിര്‍മാതാവ്, അദ്ദേഹം ഒരു കൊലപാതക്കേസില്‍ പെട്ടിരിക്കുന്ന സമയമാണ്. പക്ഷേ അദ്ദേഹം നിരപരാധിയാണെന്ന ഒരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം ഒളിവില്‍ പോയിരിക്കുന്ന സമയമാണ്.അന്ന് പത്രത്തിലൊക്കെ ആ വാര്‍ത്ത വന്നിട്ടുണ്ട്.

നമുക്കൊരു കാര്യം ചെയ്യാം അദ്ദേഹം കാറിലുണ്ടെന്നും കുറച്ചുദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിവില്‍ ഇരുത്തണമെന്നും ചുമ്മാ പറയാമെന്നായി മോഹന്‍ലാല്‍. എന്താണ് ഉണ്ടാവുകയെന്ന് നമുക്ക് നോക്കാമല്ലോയെന്നും ലാല്‍ പറഞ്ഞു.

അങ്ങനെ ഇരുവരും കാറില്‍ നിന്ന് ഇറങ്ങി സത്യന്റെ വീട്ടിലേക്ക് കയറി. സത്യന്‍ സന്തോഷത്തോടെ ഇരുവരേയും സ്വീകരിച്ച് അകത്തിരുത്തി. ഇതിനിടെ ശ്രീനി ഒരു സീരിയസ് കാര്യമുണ്ട്, നമുക്ക് അവിടേക്കൊന്ന് മാറിയിരിക്കാമെന്ന് പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ വാതില്‍ കുറ്റിയിടാന്‍ പറഞ്ഞു. ഞങ്ങള്‍ ചെറിയൊരു ഹെല്‍പ്പിന് വേണ്ടി വന്നിരിക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ എന്ത് ഹെല്‍പ് ചെയ്യാനാ എന്നായി സത്യന്‍.

നമ്മുടെ മറ്റേ നിര്‍മാതാവിന്റെ ഒരു കേസുണ്ടല്ലോ, ആ അതെ ഞാനും കേട്ടു. അദ്ദേഹം ഒരു പാവമായിരുന്നു. ചുമ്മാ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കുമെന്നായി സത്യന്‍. അയാള്‍ ഒളിവിലൊന്നും ഇരിക്കാതെ മുന്നോട്ട് വരികയാണ് വേണ്ടത്. വക്കീല് പറഞ്ഞിട്ടാണ് ഇരിക്കുന്നതെങ്കിലും മുന്നോട്ട് വന്ന് ആ കേസങ്ങ് തീര്‍ക്കണ്ടേ എന്നൊക്കെ സത്യന്‍ പറഞ്ഞു.

അല്ല ഒരു പ്രശ്നമുണ്ട്, ഇവിടെ തട്ടുംപുറമൊക്കെ ഉണ്ടല്ലോ എന്നായി ലാല്‍, ഒരു രണ്ട് ദിവസം അദ്ദേഹത്തെ ഒന്ന് ഇവിടെ ഇരുത്തിക്കഴിഞ്ഞാല്‍ മൂന്നാമത്തെ ദിവസം അദ്ദേഹത്തെ ഞങ്ങള്‍ ഹാജരാക്കാം. നമ്മുടെ അടുത്ത് വന്ന് പെട്ടുപോയി. പാവം കാറിലിരുന്ന് കരയുകയാണ്. ഞങ്ങള്‍ നോക്കുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു സംശയവും ഇല്ലാത്ത ഒരു സ്ഥലം ഇവിടെയാണെന്ന് ലാല്‍ പറഞ്ഞു.

ഇത് കേട്ടതോടെ സത്യന്റെ മുഖം ആകെ മാറിയത്രേ. അല്ല അദ്ദേഹത്തെ നിങ്ങള്‍ കോഴിക്കോടേക്ക് കൊണ്ടുപോകുന്നതല്ലേ നല്ലതെന്ന് മോഹന്‍ലാലിന്റെ കൈ പിടിച്ച് സത്യന്‍ ചോദിച്ചു. അയ്യോ കാറില്‍ കൊണ്ടുപോകാന്‍ പറ്റില്ല. രണ്ട് ദിവസമല്ലേ, ശ്രീനി നീ അദ്ദേഹത്തെ വിളിക്ക് എന്ന് ലാല്‍ പറഞ്ഞു.

വിളിക്കാന്‍ വരട്ടെയെന്നായി സത്യന്‍. ഇവിടെ എപ്പോഴും ആളുവരുന്ന സ്ഥലമാണ് മാത്രമല്ല ഇവിടെ നാളെ ഒരുപരിപാടി നടക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കി. അങ്ങനെ പറയരുത് ഞാന്‍ വിളിക്കട്ടെയെന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചപ്പോള്‍ സത്യന്‍ ശ്രീനിയുടേയും ലാലിന്റേയും അടുത്തേക്ക് വന്ന് ഇരുവരുടേയും കൈ പിടിച്ചു.

‘ നിങ്ങള്‍ ഇനി എന്ത് വിചാരിച്ചാലും ശരി അതിനുള്ള ത്രാണി എനിക്കില്ല. പൊലീസ് അന്വേഷിക്കുന്ന ഒരു പ്രതി എന്റെ വീട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്കത് മരണതുല്യമാണ്. ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ കൂടെ വരാം. പക്ഷേ ഇവിടെ ഈ കാര്യം പറ്റില്ല. പ്ലീസ് എന്നെയൊന്ന് സഹായിക്കണം, സത്യന്‍ പറഞ്ഞു നിര്‍ത്തി.

ഒരു മിനുട്ട്, രണ്ട് മിനുട്ട് വല്ലാത്ത നിശബ്ദത..പെട്ടെന്ന് മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് പൊട്ടിച്ചിരിച്ചു. നോര്‍മലാകാന്‍ കുറച്ചൊരു സമയമെടുത്ത ശേഷം സത്യനും ചിരിച്ചു.

നിങ്ങള്‍ എന്തെങ്കിലുമൊരു കൊനഷ്ട് ഒപ്പിക്കുകയായിരിക്കുമെന്ന എനിക്ക് തോന്നിയിരുന്നു. എന്നാലും അങ്ങനെയല്ലെങ്കിലോ എന്നുള്ള ചെറിയ അങ്കലാപ്പ് എനിക്കുണ്ടായിരുന്നു എന്നായിരുന്നു സത്യന്റെ മറുപടി, മുകേഷ് പറയുന്നു.