മലയാളികൾക്ക് ഇന്നസെന്റ് ഇനി ചിരിയോർമ്മ. ഇന്നസെന്നിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വൻജനാവലി പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്.
സംസ്‌കാര ചടങ്ങുകളിൽ സിനിമാ, രാഷ്ട്രീയ സാംസ്‌കാരിക ലോകത്തെ പ്രമുഖരും പങ്കെടുത്തു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും വീട്ടിലുമെത്തി നിരവധി ആളുകളാണ് താരത്തിന് ആദരാഞ്ജലി നേർന്നത്.മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇന്നസെന്റ്.
മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചക്കോ ബോബൻ, ടോവീനോ തോമസ്. മുകേഷ്, സായികുമാർ, സലീം കുമാർ സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ, ലാൽ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയിരുന്നു. മരണം കവർന്നെടുത്തെങ്കിലും ഇന്നസെന്റ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും