Film News

കേരളത്തില്‍ മനുഷ്യത്വം മരവിച്ചു!! കുട്ടിയെ രണ്ടര മണിക്ക് ചോരയില്‍ കുളിച്ച് വസ്ത്രം പോലും ഇല്ലാതെയാണ് കണ്ടത്-ടിനി ടോം

ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനുണ്ടായ ദാരുണ സംഭവം കേരളത്തെ ഒന്നടങ്കം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വീട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മലയാളി തന്നെയാണ് എന്നത് വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്‌ളാത്താങ്കര സ്വദേശി ക്രിസ്റ്റിനെ (36)പോലീസ് പിടികൂടിയിട്ടുണ്ട്.

വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. താര ലോകത്ത് നിന്നും സംഭവത്തില്‍ ആരും പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. അതിനിടെയാണ് ടിനി ടോമിന്റെ വേറിട്ട പ്രതികരണം ശ്രദ്ധേയമാകുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിയുടെ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളിയാണ്. പലരും ഇതില്‍ പ്രതികരിക്കാന്‍ മടിക്കുന്നു. പോലീസും ജനപ്രതിനിധികളും കലാകാരന്മാരുമുള്‍പ്പടെയുള്ളവര്‍ തെരുവിലിറങ്ങണം. കേരളത്തില്‍ മനുഷ്യത്വം മരവിച്ചുവെന്നും ടിനി ടോം പറയുന്നു.

നമ്മള്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയും. പക്ഷെ, ആലുവയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. അതും ഒരു മലയാളി. ഈ കുട്ടിയെ രണ്ടര മണിക്ക് ചോരയില്‍ കുളിച്ച് വസ്ത്രം പോലും ഇല്ലാതെ വരുന്നതാണ് കണ്ടത്. മനുഷ്യത്വം മരവിച്ചിരിക്കുന്ന അവസ്ഥയാണ്. വിവാദമാക്കാനല്ല ഇത് പറയുന്നതെന്നും ടിനി ടോം പറയുന്നു.

ആലുവ മാര്‍ക്കറ്റില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഈ കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ പിഞ്ചും മരണപ്പെട്ട് പോയേനെ. ആരോടാണ് ഇതെല്ലാം പറയേണ്ടത്. പോലീസും ജനപ്രതിനിധികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സജീവമായി തന്നെ പ്രവര്‍ത്തിക്കണം എന്നും താരം പറഞ്ഞു.

കലാകാരന്മാരുള്‍പ്പടെ ഇതിനെതിരെ പ്രതികരിക്കാന്‍ രംഗത്തു വരണം. നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്ക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടില്‍ നടക്കുന്നതാണെങ്കിലും സ്വന്തം വീട്ടിലാണെന്ന ചിന്തയില്‍ തെരുവിറങ്ങിയാല്‍ മാത്രമെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഒരുമിച്ച് നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും ടിനി ടോം വ്യക്തമാക്കി.

Trending

To Top