എന്തുകൊണ്ട് പൃഥ്വിരാജിനെ ഞങ്ങളുടെ മകനായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാന്‍ അനുവദിച്ചില്ല; അമ്മ പറയുന്നു

ഒരുപാടു ‘നോ’കള്‍ക്കു ശേഷമാണു ‘മേജര്‍’ സിനിമയ്ക്കുള്ള ‘യെസ്’ പിറന്നത്. അല്‍പ്പം സമയ വ്യത്യാസത്തില്‍ മാത്രമാണ് പൃഥ്വിരാജിന് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനാകാനുള്ള അവസരം നഷ്ടമായതും. ഇതേക്കുറിച്ചൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ അമ്മ ഇപ്പോള്‍. 2008 നവംബറില്‍…

ഒരുപാടു ‘നോ’കള്‍ക്കു ശേഷമാണു ‘മേജര്‍’ സിനിമയ്ക്കുള്ള ‘യെസ്’ പിറന്നത്. അല്‍പ്പം സമയ വ്യത്യാസത്തില്‍ മാത്രമാണ് പൃഥ്വിരാജിന് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനാകാനുള്ള അവസരം നഷ്ടമായതും. ഇതേക്കുറിച്ചൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ അമ്മ ഇപ്പോള്‍.

2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികന്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം ആധാരമാക്കി ഒരു സിനിമ പിറന്നിരിക്കുന്നു. ലോകമാകെ റിലീസ് ചെയ്ത ‘മേജര്‍’ എന്ന് പേരിട്ടിരിക്കുന്ന ആ സിനിമയ്ക്കുള്ള ‘യെസി’ലേയ്ക്ക് എത്തപ്പെട്ടത് ഒരുപാട് ‘നോ’കള്‍ക്ക് ശേഷമാണെന്ന് പറയുകയാണു സന്ദീപിന്റെ അമ്മ ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്‍.

മകനെക്കുറിച്ചുള്ള സിനിമയുടെ പ്രിവ്യൂ 2 തവണ കണ്ട ശേഷമാണ് അമ്മ ധനലക്ഷ്മി ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മകന്റെ വിയോഗത്തിന് പിന്നാലെ പലരും സന്ദീപിന്റെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അനുവാദം നല്‍കിയില്ല. മകന്റെ ജീവിതത്തിലെ കഥകളെല്ലാം ആര്‍ക്കെങ്കിലും സിനിമയാക്കാന്‍ പറ്റുമോ എന്ന ആശങ്കയായിരുന്നു എനിക്ക്.

എന്നാലിപ്പോള്‍ സന്ദീപിന്റെ വീരമൃത്യു സംഭവിച്ച് 10 വര്‍ഷത്തിനു ശേഷം സൈന്യത്തില്‍ സന്ദീപിന്റെ ആദ്യ ഓഫിസറായിരുന്ന കേണല്‍ ശ്രീകുമാറാണ് സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ചു ഞങ്ങളോടു ചോദിച്ചത്. എന്നാല്‍, അവിടെയും ‘നോ’ പറഞ്ഞ ഞങ്ങള്‍ ‘ശ്രീകുമാറിന് അറിയില്ലേ സന്ദീപിനെ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അവനാകാന്‍ ആര്‍ക്കെങ്കിലും കഴിയുമോ…അറിയില്ല.

ശ്രീകുമാര്‍ അപ്പോള്‍ അതു ശരിവച്ചുവെങ്കിലും കുറച്ചാലോചിച്ചശേഷം എന്നോട് ഒന്ന് ചോദിച്ചു. ‘ആന്റി കൈലാസനാഥന്‍ സീരിയല്‍ കാണാറുണ്ടോ? അതില്‍ ശിവനായി ഒരാള്‍ അഭിനയിക്കുന്നില്ലേ? ശിവനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?’ശിവന്‍ എന്നതു സങ്കല്‍പമായി നമ്മളില്‍ എല്ലാവരിലുമുണ്ടല്ലോ എന്നായിരുന്നു അത്.


ഇത് അതുപോലെയാണോ, സന്ദീപിനെ നമ്മള്‍ വളരെ കുറച്ചുപേര്‍ക്കല്ലേ അറിയൂ… അപ്പോള്‍ എങ്ങനെയാണ് അവനെ അഭിനയിച്ച് അവതരിപ്പിക്കാനാകുക. ഇത് ശരിവച്ച ശ്രീകുമാര്‍ പിന്നെ അതേക്കുറിച്ചു സംസാരിച്ചില്ല.

എന്നാല്‍, എത്ര ആളുകളാണ് എന്റെ മകന്റെ ജീവിതം സിനിമയാക്കുന്ന കാര്യം ചോദിച്ചുകൊണ്ടേയിരിക്കുന്നത്. പിന്നെയും ഞാന്‍ അതേക്കുറിച്ചുതന്നെ ആലോചിച്ചു കൊണ്ടിരുന്നു.

ഞാനിങ്ങനെ വേണ്ടെന്നു പറയുന്നതു തെറ്റാകുമോ. ഒടുവിലൊരു ഉത്തരത്തിലെത്തി. ഇനി ആരു വന്നു ചോദിച്ചാലും ‘യെസ്’ എന്നേ പറയൂ…

അപ്പോഴാണ് അദിവി ശേഷും സംഘവും വന്നത്. അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചില്ല. ‘യെസ്’ എന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഉണ്ണിയേട്ടനും അഭിപ്രായ വ്യത്യാസമുണ്ടായില്ല. അങ്ങനെയാണു ‘മേജര്‍’ എന്ന സിനിമ സംഭവിക്കുന്നത്. ഈ ചിത്രത്തിന് അനുമതി നല്‍കി ഒപ്പിട്ടു നല്‍കിയതിനു തൊട്ടു പിറ്റേന്നാണു പൃഥ്വിരാജിനെ നായകനാക്കി സന്ദീപിന്റെ കഥ സിനിമയാക്കുന്നതിന് അനുമതി തേടി കേരളത്തില്‍നിന്ന് അന്വേഷണമെത്തിയത്. വലിയ സന്തോഷമായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ സ്ഥിതിക്കു മാറ്റാനാകില്ലല്ലോ…