മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമകളിൽ ഒന്നാണ് ജോക്കർ. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 2000 ലാണ് പുറത്തിറങ്ങിയത്. ആ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു ജോക്കർ. ദിലീപും മന്യയും നായകനും നായികയുമായി എത്തിയ ചിത്രത്തിൽ നിശാന്ത് സാഗർ, ബഹദൂർ, ടി.എസ്. രാജു, മാമുക്കോയ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. നടൻ ബഹദൂറിന്റെ അവസാന ചിത്രമായിരുന്നു ഇത്. ഒരു സർക്കസ് കമ്പനിയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. വേണുഗോപാൽ മഠത്തിൽ ആണ് ജോക്കറിന്റെ ഛായാഗ്രഹണം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങളെ കുറിച്ച് വേണുഗോപാൽ പറഞ്ഞത് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. ഷൂട്ടിനിടയിൽ തീപിടിത്തമുണ്ടായതും സർക്കസ് കമ്പനിയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുമൊക്കെയാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണുഗോപാൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ജോക്കർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊരു ഗംഭീര സിനിമയാണ്.