വോയിസ് ക്ലിപ്പിന് മറുപടിയുമായി വിജയ് ബാബു!!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നുമാണ് പുറത്തുവന്ന ഓഡിയോയില്‍ വിജയ് ബാബു പറയുന്നത്.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ബാബു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. അന്വേഷണം നേരിട്ടുകൊണ്ടിരിക്കേയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങള്‍ എന്ത് പ്രകോപനവും ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് വിജയ് ബാബു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്ന ഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അതിജീവിത പറഞ്ഞിരുന്നു.

പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നാണ് വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നത്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു പറയുന്നു.

അതേസമയം, പീഡനപരാതിയില്‍ തിങ്കളാഴ്ച രാവിലെ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ വിജയ് ബാബു. ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹവുമായി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും.

Anu B