ലിയോ വേദിയിലെ ‘കുട്ടിക്കഥ’ ; വിജയിക്കെതിരെ രജനിയുടെ കുടുംബമോ?

ആരാധകര്‍ക്കിടയിലെ ഫാന്‍ ഫൈറ്റുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തമിഴ് സിനിമയിലാകുമ്പോൾ   അത് പലപ്പോഴും അതിര് വിടാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിജയ്- രജനികാന്ത് ആരാധകര്‍ തമ്മിലാണ്. ജയിലര്‍ ഓഡിയോ ലോഞ്ചിലെ രജനികാന്തിന്‍റെ കാക്ക- പരുന്ത് പരാമര്‍ശം മുതല്‍ അത് ഉള്ളതാണ്. ഇതിനു വിജയ് ലിയോ സുക്സിസ് മീറ്റിൽ മറുപടിയും നൽകിയിരുന്നു . ഈ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം വിജയ് ആരാധകരിലൂടെ ഒരു സ്ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. ലിയോ പരാജയമാണെന്ന് സ്ഥാപിക്കുന്ന ഒരു പോസ്റ്റ് രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്ത് ട്വിറ്ററിലൂടെ പങ്കുവച്ചുവെന്ന് ആരോപിക്കുന്ന തരത്തിലായിരുന്നു അത്. എന്നാല്‍ പ്രചരണം കടുത്തതോടെ രജനികാന്തിന്‍റെ പിആര്‍ഒ റിയാസ് കെ അഹമ്മദ് രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജ അക്കൌണ്ട് ആണെന്ന് വ്യക്തമാക്കിയ റിയാസ് ലത രജനികാന്തിന്‍റെ യഥാര്‍ഥ എക്സ് അക്കൌണ്ടും പങ്കുവച്ചു. അതേസമയം ലത രജനികാന്തിന്‍റെ ബന്ധുവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ മധുവന്തി തന്‍റെ യുട്യൂബ് ചാനലിലൂടെ വിജയ്‍ക്കെതിരെ സംസാരിക്കുന്ന വീഡിയോയും ചര്‍ച്ചയായിട്ടുണ്ട്.

വിജയ് ബഹുമാനമില്ലാതെയാണ് ലിയോ വേദിയില്‍ സംസാരിച്ചതെന്നും എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് രജനി നേടിയ വിജയങ്ങളെ മറികടക്കാന്‍ ആവില്ലെന്നും അവര്‍ പറയുന്നു. വിജയ് രജനി ആരാധകർക്കിടയിൽ തർക്കവും ഫാൻഫികറ്റുമോക്കെ പണ്ടേ ഉള്ളതാണ് . രണ്ടു താരങ്ങളും പരസ്പരം ചില പ്രസ്താവനകൾ നടത്താറുമുണ്ട്.   ജയിലറിന്റെ ഓഡിയോ ഗ്ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശം ഇങ്ങനെ ആയിരുന്നു.   പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അങ്ങനെ ഒരിക്കലും ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറന്നു പോകും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. ഇത് രണ്ടും നമ്മുടെ നാട്ടില്‍  ഉണ്ടാകാത്ത സ്ഥലങ്ങൾ കാണില്ല. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം എന്നായിരുന്നു രജനികാന്ത് പറഞ്ഞിരുന്നത് .  ഇത് വിജയ്‍യെ ഉദ്ദേശിച്ചാണെന്ന് ആരോപിച്ച് വിജയ് ആരാധകര്‍ പിന്നാലെ എത്തിയിരുന്നു. നവംബര്‍ 1 ന് ചെന്നൈയില്‍ നടന്ന ലിയോ വിജയാഘോഷ വേദിയില്‍ കുട്ടിക്കഥ എന്ന പേരില്‍ വിജയ് നടത്തിയ പരാമര്‍ശത്തില്‍ ഇതേ കാക്കയുടെയും പരുന്തിന്‍റെയും കാര്യം പറഞ്ഞു. ഇനിയൊരു കുട്ടിക്കഥ പറയാം. രണ്ട് ആളുകൾ ഒരു കാട്ടിൽ വേട്ടയാടാൻ പോയി. ആ കാട്ടിൽ മാൻ, മുയൽ, ആന, മയില്‍, കാക്ക പരുന്ത് ഒക്കെ കാണും. കാക്കാ പരുന്ത് എന്നൊക്കെ വിജയ് പറഞ്ഞപ്പോൾ തന്നെ വലിയ കരഘോഷമായിരുന്നു.

കാടാകുമ്പോൾ ഇവരൊക്കെ കാണില്ലേ? വേട്ടയ്ക്ക് പോയവരിൽ ഒരാൾക്ക് അമ്പും വില്ലും മറ്റൊരാൾക്ക് കുന്തവും ഉണ്ടായിരുന്നു. വില്ല് കുലച്ചയാള്‍ ഒരു മുയലിനെ കൊന്നു. കുന്തമുള്ളയാൾ ആനയെ ലക്ഷ്യമിട്ടു. പക്ഷേ അയാൾക്ക് ആനയെ പിടിക്കാൻ കഴിഞ്ഞില്ല. ഇരുവരും ഗ്രാമത്തിലേക്കു തിരിച്ചുവന്നു. ഒരാളുടെ കൈയില്‍ മുയലും മറ്റേയാളിന്റെ കയ്യിൽ കുന്തവും. എന്നാൽ രണ്ടുപേരിൽ ആരാണ് നേട്ടം കൈവരിച്ചതെന്ന് ചോദിച്ചാൽ, ഒന്നുമില്ലാതെ തിരിച്ചുവന്ന ആളാണെന്ന് ഞാൻ പറയും. കാരണം എളുപ്പമുള്ള ലക്ഷ്യങ്ങൾ നേടുന്നതല്ല വിജയം, ഇങ്ങനെ മുന്നോട്ട് പോകുന്നതായിരുന്നു വിജയ്‍യുടെ പ്രസംഗം. ചിത്രത്തിന്‍റെ സംഭാഷണ രചയിതാവായ രത്നകുമാറിന്‍റെ ലിയോ വേദിയിലെ പരാമര്‍ശവും വൈറല്‍ ആയിരുന്നു. എത്ര ഉയരത്തില്‍ പറന്നാലും വിശക്കുമ്പോള്‍ നിങ്ങള്‍ക്ക് താഴേയ്ക്ക് വരേണ്ടിവരുമെന്നായിരുന്നു രത്നകുമാറിന്‍റെ പരാമര്‍ശം. വിജയ്‍യും രത്നകുമാറും രജനികാന്തിനെ പരിഹസിച്ചാണ് സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി രജനി ആരാധകര്‍ എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കാര്യമായി എത്തുന്നുണ്ട്. ലിയോ ആണോ ജയിലര്‍ ആണോ വലിയ വിജയമെന്നുള്ള തര്‍ക്കവും ഇതിനൊപ്പമുണ്ട്.