അങ്ങേയറ്റം ദയനീയം.. സന്തോഷ് വര്‍ക്കിയ്‌ക്കെതിരായ അക്രമത്തില്‍ വിനയ് ഫോര്‍ട്ട്

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് വൈറലായ താരമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിനെതിരെ സിനിമ മുഴുവന്‍ കാണാതെ നെഗറ്റീവ് റിവ്യൂ നല്‍കിയെന്ന് ആരോപിച്ച് സന്തോഷിന് നേരെ തിയ്യേറ്ററില്‍ കൈയ്യേറ്റ ശ്രമം നടന്നത്.

‘വിത്തിന്‍ സെക്കന്‍ഡ്സ്’ എന്ന സിനിമയുടെ റിലീസ് ദിനത്തിലായിരുന്നു സംഭവം. കൊച്ചിയിലെ തിയ്യേറ്ററിലാണ് അക്രമം നടന്നത്. ഇപ്പോഴിതാ സംഭവത്തില്‍ സന്തോഷിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. കൊള്ള എന്ന പുതിയ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം സന്തോഷിനെ പിന്തുണച്ചത്.

സന്തോഷ് വര്‍ക്കിയെ മര്‍ദ്ദിച്ചത് അങ്ങേയറ്റം ദയനീയമാണെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണ്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നും താരം പറഞ്ഞു.

ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറി വിളിക്കാനോ ഉള്ള അവകാശം ലോകത്ത് ആര്‍ക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയില്‍ തന്നെ പറയണം. ആശയങ്ങള്‍ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണമെന്നും താരം പറയുന്നു.

എനിക്ക് നിങ്ങളെ ഇരട്ടപ്പേര് വിളക്കാനോ, ഭയങ്കര അഹങ്കാരത്തിന്റെയോ ഭാഷയില്‍ സംസാരിക്കാനോ ഉള്ള അധികാരം ആരും തന്നിട്ടില്ല. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണ്. അതാര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. അങ്ങേയറ്റം ദയനീയമായ കാര്യമാണ് സന്തോഷ് വര്‍ക്കിക്ക് നേരെ നടന്ന അക്രമം. കാരണം ഒരാളേയും കയ്യേറ്റം ചെയ്യാനുള്ള അധികാരം ആര്‍ക്കും ഇല്ല. നമ്മളൊക്കെ മനുഷ്യരാണ് എന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

Anu B