ഗുരുതരാവസ്ഥയിലായ അമ്മയെ പരിചരിച്ച്, ആശുപത്രിയില്‍ മിനി സ്റ്റുഡിയോ ഒരുക്കി!!! ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന് അമൃത് പാട്ടൊരുക്കി

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണിത്. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പാട്ട് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃതാണ് ചിത്രത്തിലെ ഗാനം ഒരുക്കിയത്. അമൃതിനൊപ്പം പ്രവര്‍ത്തിച്ച അനുഭവമാണ് വിനീത് പങ്കുവച്ചത്. ബോംബെ ജയശ്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അമൃത് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും തിങ്ക് മ്യൂസിക്കിനൊപ്പം വീണ്ടും പാട്ടുകേട്ടു. മുന്‍പത്തെ തവണത്തെ പോലെ എല്ലാ ലൈറ്റും ഓഫ് ചെയ്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ എല്ലാ ട്രാക്കും ഇട്ടു. എല്ലാം കഴിഞ്ഞ് ലൈറ്റിട്ടപ്പോള്‍ തിങ്ക് മ്യൂസിക്കിലെ സന്തോഷും മഹേഷും നിറ ചിരിയോടെ നില്‍ക്കുകയായണ്. അവര്‍ അമിത്തിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ഈ കുടുംബത്തിലേക്ക് സ്വാഗതം.

കഴിഞ്ഞ കുറച്ചുമാസമായി അമൃത് കടന്നുപോയ ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടതാണ്. അവന്റെ അമ്മ, നമ്മുടെ പ്രിയപ്പെട്ട ജയശ്രീ മാമിന് സമീപം ഹോസ്പിറ്റല്‍ റൂമില്‍ ഇരിക്കുമ്പോഴാണ് ആദ്യത്തെ മൂന്ന് ട്രാക്ക് കമ്പോസ് ചെയ്തത്. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിന് ഇടയിലായിരുന്നു ഗാനങ്ങള്‍ ഒരുക്കിയത്.

ഹോസ്പിറ്റല്‍ റൂമില്‍ അവര്‍ ഒരു മിനി സ്റ്റുഡിയോ ഒരുക്കി. അവന്‍ കമ്പോസ് ചെയ്ത ഓരോ മെലഡിയും അമ്മയെപാടി കേള്‍പ്പിച്ച ശേഷമാണ് എനിക്ക് അയച്ചുതന്നത്. രണ്ടാമത്തെ ട്രാക്ക് അവന്‍ അയച്ചപ്പോള്‍ അതിന്റെ വരികള്‍ ജയശ്രീമാം എഴുതിയാല്‍ നന്നാവും എന്ന് എനിക്ക് തോന്നി. ഫോണിലൂടെ ഈ കാര്യം ഞാന്‍ അമൃതിനോട് പറഞ്ഞു. ഗാനം തുടങ്ങേണ്ട വരികളും പാട്ടിന്റെ ഐഡിയയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത ദിവസം അമൃത് എന്നെ വിളിച്ച് ആദ്യത്തെ നാല് വരികള്‍ പാടി. എനിക്ക് രോമാഞ്ചം വന്നു. ഇതിഹാസമായ ബോംബെ ജയശ്രീയുടെ നേര്‍ക്കാഴ്ചയായിരുന്നു അത്.

കാര്യങ്ങളെല്ലാം കുറച്ചുകൂടി എളുപ്പമാകുന്ന സമയത്ത് ജോലി ചെയ്താല്‍ പോരെ എന്ന് പലവട്ടം ഞാന്‍ അമൃതിനോട് ചോദിച്ചു. പക്ഷേ അവന്റെ ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു. വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്നതിനൊപ്പം ഞാന്‍ സ്വയം മുറിവുണക്കുകയാണ് എന്നാണ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിനു വേണ്ടി ഈ 25 കാരന്‍ ചെയ്തത് ലോകം കേള്‍ക്കാനായി ഞാനും കാത്തിരിക്കുകയാണ് എന്നാണ് വിനീത് പങ്കുവച്ചത്.

പ്രണവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു വിനീത് ചിത്രം പ്രഖ്യാപിച്ചത്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.