ബാലഭാസ്കറിന്റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയതെന്തിന് ;  തുടരന്വേഷണം വേണം

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച്‌ ഹൈക്കോടതി. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ 20 ഓളം സംശയാസ്പദമായ സാഹചര്യങ്ങള്‍ വിലയിരുത്തി കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേസില്‍ നിരവധി ദുരൂഹ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതിയുടെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന വാദമായിരുന്നു ഹർജിയിൽ പിതാവ് ഉന്നയിച്ചിരുന്നത്. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സിബിഐ. ഡ്രൈവറുടെ അശ്രദ്ധ കൊണ്ടുണ്ടായ വാഹനാപകടമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഹർജി തീർപ്പാക്കുന്നത് വരെ കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്ന് സാക്ഷികളെയാണ് സെഷൻസ് കോടതി വിസ്തരിച്ചിരുന്നത്. സംഭവത്തിൽ  സാക്ഷികളായ പ്രകാശ് തമ്പി , ജിഷ്ണു, അര്‍ജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ് എന്നും കോടതി വ്യക്തമാക്കി. ബാലഭാസ്കറിന്റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. അപകടം നടന്ന് ബാലഭാസ്കറിനെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജില്‍ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം വാങ്ങാതെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ആശുപത്രി ഉണ്ടായിട്ടും അവിടെക്ക് മാറ്റാതെയാണ് ദൂരത്തുള്ള അനന്തപുരി ആശുപത്രിയിലേക്ക് ബാലഭാസ്കറിനെ മാറ്റിയത്. ഇതേ അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് ബന്ധമുണ്ടെന്നതും സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രകാശൻ തമ്പിയുടെയും ജിഷ്ണുവിന്റേയും കൊല്ലം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രകള്‍ സംശയാസ്പദമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍ അര്‍ജുന് അപകടത്തില്‍ മറ്റുള്ളവരെ പോലെ സാരമായി പരിക്കേറ്റില്ല. സിബിഐയുടെ കുറ്റപത്രം അപക്വമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സിബിഐ വ്യക്തത വരുത്തിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊരുത്തക്കേടുകള്‍ ദൂരീകരിക്കാൻ വിദഗ്ധ അന്വേഷണ ഏജൻസി എന്ന നിലയില്‍ സിബിഐ ശ്രമിച്ചിട്ടില്ല. സാക്ഷിമൊഴികള്‍ അതുപോലെ തന്നെ അംഗീകരിക്കുകയാണ് സിബിഐ ചെയ്തതെന്നും കോടതി വിമര്‍ശിച്ചു. 2018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്.  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. മകൾ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരണപ്പെട്ടു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും അപകട മരണമെന്നായിരുന്നു കണ്ടെത്തിയത്. പുലര്‍ച്ചേ മൂന്നരയോടെ അമിത വേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചെന്നും മരണം സംഭവിച്ചെന്നുമായിരുന്നു കണ്ടെത്തല്‍. എന്നാല്‍ അപകടമരണമല്ലെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരിശോധിക്കണമെന്നും ബാലഭാസ്കറിന്‍റെ പിതാന് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സംഭവം സമയം അ‍ജ്ഞാതരായ ചിലരുടെ സാന്നിധ്യം കണ്ടെന്ന മൊഴിയടക്കം സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഇതിലൊന്നും കഴമ്പില്ലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പിതാവ് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന് തുടരന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Sreekumar R