ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നലിന്റെ തീവ്രത വർധിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നു കെഎസ്ഇബി. മുൻകരുതൽ വഴി അത്യാഹിതങ്ങൾ ഒഴിവാക്കാമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എച്ച്.മുഹമ്മദ്, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.നാഗരാജൻ എന്നിവർ അറിയിച്ചു. അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്.
∙ ബഹുനില കെട്ടിടങ്ങളിൽ ഇടിമിന്നലിനെ പ്രതിരോധിക്കുന്ന സുരക്ഷാ ചാലകം സ്ഥാപിക്കുക
∙ ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം
∙ മെയിൻ സ്വിച്ച് ഓഫാക്കുന്നതും നല്ലതാണ്
∙ സ്വർണം, വെള്ളി പോലുള്ള ആഭരണങ്ങൾ ഊരിവയ്ക്കുക
∙ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്
∙ വൈദ്യുത ഉപകരണങ്ങളും മൊബൈൽ ഫോണും ഉപയോഗിക്കരുത്
∙ ഇരുമ്പു സാധനങ്ങളുമായുള്ള സ്പർശം ഒഴിവാക്കണം
∙ ഉയരമുള്ള മരങ്ങൾ, ടവറുകൾ, വേലികൾ, ടെലിഫോൺ, വൈദ്യുത ലൈനുകൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക
∙ ലോഹ നിർമിത ഏണിപ്പടികളിൽ കയറുന്നതും അപകടകരമാണ്
∙ വെള്ളത്തിലൂടെ ഇടിമിന്നൽ വൈദ്യുത തരംഗങ്ങൾ പെട്ടെന്നു പ്രവഹിക്കുമെന്നതിനാൽ ജലാശയങ്ങളിൽ നിന്നു മാറി നിൽക്കുക
. ഈ സമയത്തെ കുളിയും ഒഴിവാക്കാം
∙ ഇടിമിന്നലുള്ളപ്പോൾ കേബിൾ ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കരുത്
∙ റിങ് കണ്ടക്ടറുകൾ സ്ഥാപിച്ചാൽ ഉയരമുള്ള വൃക്ഷങ്ങളിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന മിന്നൽ പിണരുകളിൽ നിന്നു രക്ഷ നേടാം
∙ വൈദ്യുത ഉപകരണങ്ങളെ മിന്നലിൽ നിന്നു രക്ഷിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളും ലഭ്യമാണ്
∙ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് അംഗീകരിച്ച നിബന്ധനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം മിന്നൽ സുരക്ഷാചാലകങ്ങൾ സജീകരിക്കേണ്ടത്
∙ ഈ ചാലകങ്ങളിൽ പതിക്കുന്ന മിന്നലിന്റെ ഊർജം എർത്തിങ് സംവിധാനം വഴി പുറത്തേക്കു പ്രവഹിക്കുന്നതുവഴിയാണു കെട്ടിടം സുരക്ഷിതമാകുന്നത്