സിനിമയെ വെല്ലുന്ന നാടകീയതയുമായി ഇവിടെ ഒരു യുവാവ്. ജിമ്മിൽ വെച്ച് പരിചയപ്പെടുകയും പരിചയം സൗഹൃതമാകുകയും ശേഷം പ്രണയത്തിലാകുകയും ചെയ്യുന്നു. പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ യുവാവ് തന്റെ രോഗത്തെ പറ്റി തിരിച്ചറിയുകയും കാമുകിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ മരണത്തിനു മുൻപ് തന്റെ പ്രണയിനിയെ ഒരു സർക്കാർ ജോലിക്കാരി ആക്കി മാറ്റാനായി പെടാപ്പാട് പെടുന്ന കാമുകൻ. ഇതായിരുന്നു രാജ് കുമാർ എന്ന മുപ്പതുകാരന്റെ നാടകത്തിന്റെ സ്ക്രിപ്റ്റ്. ഐ.പി. എസ്. ഓഫീസറാണെന്നു പറഞ്ഞു യുവതിയെ പ്രണയിച്ച് കബളിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. 24 വയസുള്ള യുവതിയെ ജിമ്മില്‍ വച്ചാണ് ഇയാള്‍ പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി. ഒടുവില്‍ വിവാഹത്തിലേക്ക് സംഭവം എത്തിയപ്പോള്‍ തനിക്ക് ക്യാന്‍സറാണെന്ന് രാജ് കുമാര്‍ കള്ളം പറഞ്ഞു.
തനിക്ക് ക്യാന്‍സറാണെന്നും വിവാഹം കഴിക്കാന്‍ സാധിക്കുകയില്ലെന്നും മരിക്കുന്നതിനു മുമ്പ് യുവതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകുന്നതു കാണണമെന്നും രാജീവ് പറഞ്ഞു. ജോലിവാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് യുവതിയുടെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. ശേഷം രാജ് കുമാറിന്റെ വിവരം ഒന്നും ഇല്ലായിരുന്നു. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഐ.പി. എസ് ഉദ്യോഗസ്ഥനാണെന്നു തിരിച്ചറിയുന്നത്.
സത്യം ബോധ്യപ്പെട്ട യുവതിയെ രാജ്കുമാര്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ യുവതി പോലീസിനു പരാതി നല്‍കി. അതോടെ രാജ്കുമാര്‍ വ്യാജ ഐ പി എസ് ഓഫീസർ ആണെന്ന് തെളിഞ്ഞു. മുമ്പ് സബ് ഇന്‍സ്‌പെക്റ്ററാണെന്നു പറഞ്ഞു കബളിപ്പിച്ച കേസില്‍ രാജ്കുമാറിനെ 2013ല്‍ അറസ്റ്റു ചെയ്തിട്ടുള്ളതാണ്.