കൊല്ലം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പു രഹസ്യവിവരത്തെ തുടർന്ന് തേങ്ങാ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണു രാസപ്രയോഗം നടത്തുന്നതു കണ്ടെത്തിയത്. രാസവസ്തുക്കൾ ഉപയോഗിച്ചു പുകച്ചെടുത്ത ഒരു ടൺ തേങ്ങയാണ് കണ്ടെത്തി നശിപ്പിച്ചത്.
തട്ടാമല മേൽപാട്ട് ക്ഷേത്രത്തിനു സമീപത്തെ തേങ്ങാ വ്യാപാര കേന്ദ്രത്തിൽ നിന്നുമാണ് കണ്ടെത്തിയത്. സൾഫർ ഉപയോഗിച്ചു പുകയിട്ട് മൂപ്പെത്താത്ത തേങ്ങ മൂപ്പെത്തിയതായി തോന്നിപ്പിക്കുകയാണ് ഇവിടെ. പച്ചത്തേങ്ങ ഇരുമ്പു ഗ്രില്ലുകൾക്കു മുകളിൽ നിരത്തിയിട്ട ശേഷം താഴെ സൾഫർ നിറച്ച പാത്രം വച്ച് തീ പുകയ്ക്കുകയായിരുന്നു.
മൂപ്പെത്തിയ തേങ്ങകൾക്കു സമാനമായി സൾഫറിന്റെ പുക തേങ്ങയിൽ പൊതിയുന്നതോടെ ഇവയുടെ നിറം മാറും. വർഷങ്ങളായി തേങ്ങാ വ്യാപാരം നടത്തിയിരുന്ന ഇയാൾ മുൻപും സമാനമായ രീതിയിൽ തേങ്ങയിൽ രാസപ്രയോഗം നടത്തിയോയെന്നതു പരിശോധിക്കും.
വിശദമായ തെളിവെടുപ്പിനും മൊഴി രേഖപ്പെടുത്താനുമായി ഹിയറിങ്ങിന് ഹാജരാകാൻ ഇയാൾക്കു നോട്ടിസും നൽകി. ഇയാൾക്കെതിരെ പിഴ ചുമത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്. നശിപ്പിച്ച തേങ്ങകൾക്ക് 40000 രൂപ വില വരും.