ഒരുമിച്ചു ജീവിക്കാന്‍ പെണ്ണ് ആണായി; ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ക്രൂര ചതി

സ്വന്തം സ്വതം തന്നെ ഇല്ലാതായിപ്പോയതിന്‍റെ കഠിന വേദന. പ്രിയപ്പെട്ടവര്‍ ചതിച്ചതിന്‍റെ നോവ് വേറെയും. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ച കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ അര്‍ച്ചന അഥവാ ദീപു പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് എല്ലാ…

സ്വന്തം സ്വതം തന്നെ ഇല്ലാതായിപ്പോയതിന്‍റെ കഠിന വേദന. പ്രിയപ്പെട്ടവര്‍ ചതിച്ചതിന്‍റെ നോവ് വേറെയും. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ച കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ അര്‍ച്ചന അഥവാ ദീപു പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് എല്ലാ വഴികളും അടഞ്ഞതോടെയാണ്. മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ദീപു പറയുന്നത്. കമ്പനിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ചതെന്നും അര്‍ച്ചന പറയുന്നു.

ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചുജീവിയ്ക്കാമെന്ന നിലപാട് അവള്‍ മാറ്റി. കോടതിയിലും പൊലീസിലും പിന്നെയൊരു മധ്യസ്ഥ ചര്‍ച്ചയിലും അവള്‍ നിലപാട് മാറ്റിപ്പറഞ്ഞു. ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്. വാട്സാപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നും ദീപു പറയുന്നു.

ഒക്ടോബര്‍ 24ന് ചൈന്നെയിൽ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി അവള്‍ തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ. തന്‍റെ ഇഷ്ടവും പ്രണയവും സൗഹൃദവും ജയിക്കുമെന്ന് തന്നെ ദീപു വിശ്വസിക്കുന്നു.