തിരുവനന്തപുരം: മാരകമായ രാസവസ്തുക്കൾ കലര്‍ത്തി കേരളത്തിലേക്ക് മത്സ്യങ്ങള്‍ കടത്തുന്നു. തമിഴ്നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മാരക രാസവസ്തുകള്‍ വിതറിയ മത്സ്യങ്ങള്‍ കടത്തുന്നത്. പ്രധാനമായും ഉപയോഗിക്കുന്നത് സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ്.
തമിഴ്നാട്ടിലെ കാശിമേട് കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ്. കാശിമേട് തുറമുഖം പുലര്‍ച്ചെ രണ്ട് മണി മുതല്‍ സജീവമാണ്. മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം മുകളിൽ ഐസ് ഇട്ട് അടുക്കി വയക്കും.
കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് പിന്നാലെ കാഴ്ചയില്‍ ഉപ്പെന്ന് തോന്നുമെങ്കിലും കലർത്തും. വൻ തോതിൽ രാസ വിഷം കലർത്തുന്നത് തുറമുഖത്ത് ഒരു മറയുമില്ലാതെയാണ്. ഗോഡൗണിൽ വച്ചും മായം ചേർക്കും. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച മീൻ പരിശോധനയ്ക്കായി അയച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.
കാൻസറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകർക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണ് മീനുകളിലുള്ളത് എന്ന് കണ്ടെത്തി. ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും, കരൾ രോഗം മുതൽ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും മീനുകളിൽ കണ്ടെത്തി.