വീട്ടിലിരുന്നാൽ എനിക്കെന്റെ കൊച്ചിന്റെ വിചാരമാ…അതുകൊണ്ട് ജോലിക്ക് പോയി; പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ജിഷയുടെ അമ്മ പ്രതികരിക്കുന്നു

കേരള മനസാക്ഷിയേ ഞെട്ടിച്ചായിരുന്നു പെരുമ്ബാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരവും മൃഗീയവുമായി കൊലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം ധനസാഹയവും വീടും അമ്മ രാജേശ്വരിക്കു ലഭിച്ചു. എന്നാല്‍ അതിനു ശേഷം രാജേശ്വരി നേരിട്ടതു കടുത്ത ആരോപണങ്ങളായിരുന്നു.…

കേരള മനസാക്ഷിയേ ഞെട്ടിച്ചായിരുന്നു പെരുമ്ബാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരവും മൃഗീയവുമായി കൊലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം ധനസാഹയവും വീടും അമ്മ രാജേശ്വരിക്കു ലഭിച്ചു. എന്നാല്‍ അതിനു ശേഷം രാജേശ്വരി നേരിട്ടതു കടുത്ത ആരോപണങ്ങളായിരുന്നു. ലഭിച്ച ധനസഹായം ഉപയോഗിച്ച്‌ ദൂര്‍ത്തടിച്ച്‌ ജീവിക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്നതും ഹെയര്‍സ്‌റ്റൈയില്‍ ചെയ്യുന്നതുമായ ചില ചിത്രങ്ങള്‍ രാജേശ്വരിയുടേതായി പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ പണിതു നല്‍കിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ 40 ദിവസത്തിലേറെയായി വിട്ടു നില്‍ക്കുന്ന രാജേശ്വരി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു.

ഇതിനിടയില്‍ ജിഷയുടെ മൂത്ത സഹോദരി അമ്മ ലഭിച്ച കാശു ചെലവാക്കി കളയുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ചു. എന്നാല്‍ താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മൂത്തമകള്‍ ദീപ തിരിഞ്ഞു പോലും നോക്കിയില്ല എന്നു രാജേശ്വരി പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ പോയി എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളെക്കുറിച്ച്‌ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജേശ്വരി പറഞ്ഞത് ഇങ്ങനെ.

കോടീശ്വരി.. രാജേശ്വരി എന്നാണ് ഇപ്പോള്‍ കാണുന്നവരൊക്കെ പറയുന്നത്. ബ്യൂട്ടി പാര്‍ലറില്‍ പോയെന്നും കറങ്ങി നടക്കുന്നെന്നും ഒക്കെ പറയുന്നു. അങ്ങനെയാണ് ചിത്രങ്ങളും പുറത്തുവന്നത്. അതെല്ലാം പുറത്തുവിടുന്നവര്‍ക്കെതിരെ പരാതി നല്‍കും. ഞാന്‍ ഇതുവരെ ഒരു ബ്യൂട്ടി പാര്‍ലറിലും പോയിട്ടില്ല. സാരിയുടുക്കുന്നതും ചുരിദാറിടുന്നതും ഇത്രവലിയ തെറ്റാണോ? ഒരു രീതിയിലും ജീവിക്കാന്‍ സമ്മതിക്കുന്നില്ല. – രാജേശ്വരി പറയുന്നു.

‘വീട്ടിലിരുന്നാല്‍ കൊച്ചിന്റെ വിചാരമാ, അതുകൊണ്ടാ ഹോം നേഴ്സിങ് ഓഫീസില്‍ പോയി ജോലിക്ക് നിന്നത്. കുറച്ച്‌ ദിവസം മുമ്ബ് മേലിന് വല്ലാത്ത വിറയലും വിഷമവും തോന്നി. നേരെ ഇങ്ങോട്ടു പോന്നു. പരിശോധിച്ചപ്പോള്‍ ഷുഗര്‍ 300-ന് മുകളിലാ. ആരും സഹായത്തിനില്ല. ജനറല്‍ വാര്‍ഡിലാണ് കഴിയുന്നത്. ആവശ്യമില്ലാതെ എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷം നടപടിയുമെടുക്കും. എന്റെ മകള്‍ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടിട്ടും എന്നെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് തനിക്കറിയില്ലെന്നും രാജേശ്വരി പറയുന്നു.

ഫോട്ടോ എടുത്തു പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി തന്നെ ഇവര്‍ പ്രതികരിച്ചു. ഞാനും മനുഷ്യസ്ത്രീയാണ്,എനിക്കും തുണിയുടുക്കാന്‍ പാടില്ലേ ,ഇതൊക്കെ ഇവരെന്തിനാ ഫോട്ടോ എടുക്കുന്നേ. രാജേശ്വരി ചോദിച്ചു. പെരുമ്ബാവൂരിലെ മുത്തൂറ്റ് ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ട്. അതില്‍ നിന്നും ചികത്സയ്ക്കായി കുറച്ച്‌ പൈസ എടുക്കാമെന്ന് കരുതി അവിടെ പോയിരുന്നു. പൈസ വാങ്ങി തിരിഞ്ഞപ്പോള്‍ ഒരുത്തന്‍ മൊബൈലും കൊണ്ട് ഫോട്ടോ എടുത്തു. ഞാന്‍ ഒച്ചയെടുത്തപ്പോള്‍ അവിടെ കൂടിനിന്നവര്‍ അവനോട് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ മായ്ച്ചുകളഞ്ഞു എന്നും രാജേശ്വരി പറഞ്ഞു.