വെള്ളിയിൽ തീർത്ത വിലകൂടിയ അരഞ്ഞാണം… നോട്ടുകൾ നാലായി മടക്കി ബ്ലൗസിനുള്ളിൽ വച്ച നിലയിൽ; കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ഹൈടെക് വേശ്യയെന്ന് സംശയം

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഹൈടെക് വേശ്യവൃത്തി നടത്തുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ  കോൺക്രീറ്റ് നിറച്ചു മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടത്തിൽ നിന്നും 30 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തുകയായിരുന്നു. ഒന്നര വർഷത്തിനിടെ കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇത്തരത്തിൽ ഒരു സ്ത്രീ കാണാതായതായി പരാതികൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതോടെയാണ് അന്വേഷണം വേശ്യാ വൃത്തി നടത്തുന്ന സ്ത്രീകളിലേക്ക് തിരിച്ചു വിട്ടത്.

ഇതിനു അനുകൂലമായ സാഹചര്യത്തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. വീപ്പക്കുള്ളിലെ അസ്ഥികൂടത്തോട് ചേർന്നു ലഭിച്ച നോട്ടുകൾ സമചതുരാകൃതിയിൽ നാലായി മടക്കിയ നിലയിൽ ആയിരുന്നു. സ്ത്രീകൾ ബ്ലൗസിനുള്ളിലോ അടിവസ്ത്രത്തിനുള്ളിലോ പണം വയ്ക്കുമ്പോൾ മാത്രമാണ് ഇത്തരത്തിൽ നോട്ടുകൾ നാലായി മടക്കുന്നത്. സാധാരണയായി കൂലിപ്പണിക്കാരോ, വേശ്യാവൃത്തി നടത്തുന്നവരോ കച്ചവടക്കാരോ ആണ് ഇത്തരത്തിൽ പണം സൂക്ഷിക്കുന്നത്. ഈ മൂന്നു വിഭാഗത്തിലെ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം കോൺക്രീറ്റിനുള്ളിൽ വസ്ത്ര അവശിഷ്ടങ്ങൾ കുറവാണ് കാണപ്പെട്ടത്. വെള്ളിയിൽ തീർത്ത അരഞ്ഞാണവും ലഭ്യമായിട്ടുണ്ട്. വസ്ത്രം കുറവായി കാണപ്പെട്ടതിനാൽ തന്നെ കൊല നടന്ന സമയം സ്ത്രീ അടി വസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളോ എന്ന സംശയം ബലപ്പെടുന്നുണ്ട്. സാരിയോ, ചുരിദാറോ ധരിച്ചിരുന്നുവെങ്കിൽ അരഞ്ഞാണത്തിന്‍റെ സുഷിരങ്ങളിൽ ഇവയുടെ അവശിഷ്ടങ്ങൾ കാണപ്പെടുമായിരുന്നു. ഇത് കാണപ്പെടാത്തതിനാലും കൊല നടന്ന സമയത്ത് സ്ത്രീ വിവസ്ത്രയോ, പാതി വസ്ത്ര ധാരിയോ ആയിരുന്നുവെന്ന നിഗമനത്തിലാണ് ഫോറൻസിക് വിഭാഗം എത്തി നിൽക്കുന്നത്.

ബലാത്സംഗം ആയിരുന്നുവെങ്കിൽ നോട്ടുകൾ ശരീരത്തോട് ചേർന്നു കാണപ്പെടില്ല. നഗരത്തിലെ വ്യാപാരികളോ കൂലിപ്പണിക്കാരോ കാണാതായാൽ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തും. ഇത്തരത്തിൽ ഒരു പരാതിയും രണ്ട് വർഷത്തിനിടെ ലഭിച്ചിട്ടില്ല. അതേസമയം വേശ്യവൃത്തി നടത്തുന്ന സ്ത്രീകളിൽ പലർക്കും കുടുംബമോ ബന്ധുക്കളോ ഇല്ല. ഇത്തരക്കാർ തിരികെ വീട്ടിലെത്തിയില്ലെങ്കിലും ആരും അന്വേഷിക്കാറുമില്ല. ഈ സാഹചര്യ തെളിവുകളാണ് അന്വേഷണം വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളിലേക്ക് നീങ്ങുന്നത്.

അതേസമയം അസ്ഥിക്കൊപ്പം കാണപ്പെട്ട അരഞ്ഞാണം സാധാരണ സ്ത്രീകൾ ഉപയോഗിക്കുന്നതിലും വില കൂടിയതാണ്. ഇതിനാൽ മൊബൈൽ ഫോൺ വഴി ഹൈടെക് വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണിയാണോ കൊല്ലപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. വെള്ളത്തിലും കരയിലുമായി വീപ്പ കിട‌ന്നതിനാൽ മൃതദേഹത്തിന്‍റെ പഴക്കം കൃത്യമായി നിർണയിക്കാൻ സാ‌ധിച്ചിട്ടില്ല. ഇതിനു കൂടുതൽ വിദഗ്ധ പരിശോധന ആവശ്യമാണ്. മരണ കാരണവും വ്യക്തമായിട്ടില്ല. അസ്ഥികൂടത്തിന്‍റെ ചില ഭാഗങ്ങൾ കോൺക്രീറ്റിൽ ഉറച്ച നിലയിലാണ്.

കടപ്പാട് : മലയാളി വാർത്ത 

Devika Rahul