12 ഏക്കറില്‍ വീടുകളും വലിയ ടാങ്കുകളും പണിതു!! കടല്‍ ടാങ്കിനുള്ളില്‍ നിര്‍മ്മിച്ചു, ഡാമും തോടും എല്ലാം സെറ്റ്

കേരളം അതിജീവിച്ച മഹാപ്രളയകാലം അതേ തീവ്രതയോടെ വീണ്ടും മുന്നിലെത്തിച്ചിരിക്കുകയാണ് ‘2018’ലൂടെ സംവിധായകന്‍ ജൂഡ് ആന്റണി. നടുക്കുന്ന നിമിഷങ്ങള്‍ വീണ്ടും അതേ നെഞ്ചിടിപ്പോടെയാണ് ജനം ഏറ്റെടുത്തത്. മഹാപ്രളയ കാലത്തിനെ വീണ്ടും പുനരാവിഷ്‌കരിച്ചതിന്റെ ഞെട്ടലിലാണ് ആരാധകലോകം. ഇപ്പോഴിതാ…

കേരളം അതിജീവിച്ച മഹാപ്രളയകാലം അതേ തീവ്രതയോടെ വീണ്ടും മുന്നിലെത്തിച്ചിരിക്കുകയാണ് ‘2018’ലൂടെ സംവിധായകന്‍ ജൂഡ് ആന്റണി. നടുക്കുന്ന നിമിഷങ്ങള്‍ വീണ്ടും അതേ നെഞ്ചിടിപ്പോടെയാണ് ജനം ഏറ്റെടുത്തത്. മഹാപ്രളയ കാലത്തിനെ വീണ്ടും പുനരാവിഷ്‌കരിച്ചതിന്റെ ഞെട്ടലിലാണ് ആരാധകലോകം.

ഇപ്പോഴിതാ പ്രളയകാലം പുനസൃഷ്ടിച്ചത് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കലാസംവിധായകന്‍ മോഹന്‍ ദാസ്, ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്, ചിത്രസംയോജകന്‍ ചമന്‍ ചാക്കോ എന്നിവരാണ് ആ പുനസൃഷ്ടി ഒരുക്കിയത്.

വൈക്കത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. 12 ഏക്കര്‍ വരുന്ന സ്ഥലത്തില്‍ പകുതി ഒരു ഗ്രാമവും പകുതിയില്‍ വലിയ ടാങ്കും നിര്‍മ്മിച്ചു. സിനിമയിലെ പല ആവശ്യങ്ങള്‍ക്കായി ചെറുതും വലുതുമായ നാല് ടാങ്കുകള്‍ പണിതിരുന്നു.

14 വീടുകള്‍ നിര്‍മ്മിച്ചു. വീടുകളുടെ മുന്‍ഭാഗവും പിന്‍ഭാഗവും വെവ്വേറെ വീടുകളാക്കി ഉപയോഗിക്കാന്‍ തക്കത്തിലാണ് നിര്‍മ്മിച്ചത്. അതുകൊണ്ട് 14 വീടുകള്‍ 28 വീടുകളുടെ ഫലം ചെയ്തു. ഓരോ സീനിനും ആവശ്യമായ വീടുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കില്‍ വെക്കുകയായിരുന്നു. സീന്‍ മാറുന്നതിനനുസരിച്ച് വീടുകളും മാറ്റി. ചിത്രത്തിലുള്ള പ്രളയത്തിന്റെ 44 സീക്വന്‍സുകളും ആ സെറ്റില്‍ തന്നെയാണ് ചെയ്തത്.

രണ്ടു തവണ ടാങ്ക് പൊട്ടി വെള്ളം പോയതോടെ ഷൂട്ട് നിര്‍ത്തേണ്ടി വന്നു.
കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു പ്രയാസം. കടലില്‍ പോയി ഷൂട്ട് ചെയ്യാന്‍ സാധിക്കില്ലല്ലോ. ടെക്‌നോളജി അന്വേഷിച്ചപ്പോള്‍ വലിയ ബജറ്റായിരുന്നു.
അതോടെ കടല്‍ രംഗങ്ങളും ടാങ്കില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്.

കടല്‍ക്ഷോഭവും തിരമാലകളും വരുത്താന്‍ ചെറിയ ടെക്‌നിക് ഉപയോഗിച്ചു. പുതിയ ബോട്ടുകള്‍ വാങ്ങാന്‍ വലിയ ചെലവായതിനാല്‍ ചെറിയ അഞ്ച് ബോട്ടുകള്‍ വാങ്ങി പെയിന്റടിക്കുകയായിരുന്നു. കപ്പലും വൈഡ് ഷോട്ടിന്റെ പശ്ചാത്തലത്തിനും മാത്രമാണ് വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുള്ളത്. ചിത്രത്തിലെ ഡാമും തോടും സെറ്റായിരുന്നു. വെഡ് ഷോട്ടില്‍ കാണുന്ന ഡാം വിഎഫ്എക്‌സ് ആയിരുന്നു. ഡാമിന്റെ ഷട്ടര്‍ ഊരുമ്പോള്‍ മരം വന്ന് തങ്ങി നില്‍ക്കുന്നതും ആര്‍ട്ട് സംഘം നിര്‍മ്മിച്ചതാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

വെള്ളത്തിലുള്ള ചിത്രീകരണമായിരുന്നു വളരെ ബുദ്ധിമുട്ടേറിയത്. ബിരിയാണി ചെമ്പില്‍ ക്യാമറ വെച്ചായിരുന്നു ചിത്രീകരിച്ചത്. ആളുകളെ വലിയ ചെമ്പില്‍ കയറ്റുന്ന സീന്‍ ചെയ്തപ്പോള്‍ ചെമ്പില്‍ തന്നെ ക്യാമറ വയ്ക്കാം എന്ന ആശയം തോന്നി. വിജയിച്ചതോടെ പിന്നീടുള്ള ഷൂട്ട് മുഴുവന്‍ ബിരിയാണിച്ചെമ്പില്‍ തന്നെ ക്യാമറ വെച്ചായിരുന്നു.

സിനിമയിലെ ഹെലികോപറ്റര്‍ രംഗം സിനിമയില്‍ ഏറ്റവും കൈയ്യടി നേടിയിരുന്നു. ആ രംഗം ചിത്രീകരിച്ചത് ഗ്രീന്‍ മാറ്റ് ഇല്ലാതെയാണ്. ആര്‍ട്ട് സംഘം കൈകൊണ്ട് നിര്‍മ്മിച്ചതായിരുന്നു ഹെലികോപറ്റര്‍. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയരത്തില്‍ തൂക്കി റോപ്പും മോട്ടറും ഉപയോഗിച്ചായിരുന്നു തന്‍വിയെ ഉയര്‍ത്തുന്ന രംഗം ചിത്രീകരിച്ചത്. ഹെലികോപറ്ററിന് മുകളില്‍ മഴയ്ക്കും കാറ്റിനുമായി ക്രെയിന്‍ ഉറപ്പിച്ചിരുന്നു.

അണ്ടര്‍ വാട്ടര്‍ രംഗം ചിത്രീകരിക്കാന്‍ വിദഗ്ദ സംഘം തന്നെ എത്തിയിരുന്നു. 16 അടി ഉയരത്തില്‍ ടാങ്ക് നിര്‍മ്മിച്ചാണ് സുധീഷിന്റെ വീട്ടിലെ രംഗങ്ങളും ഇന്ദ്രന്‍സ്, ടൊവിനോ എന്നിവരുടെ രംഗങ്ങളും എടുത്തത്. വെള്ളത്തിനടിയില്‍ വയ്ക്കാവുന്ന സ്പീക്കറുകള്‍ ഉപയോഗിച്ചാണ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.