
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ ആര്ക്കു തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം, നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിട്ടാല്‍ എല്ലാമാകില്ലെന്നും പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്.
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്.സര്‍ക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പ്രതിപക്ഷനേതാവിന്‍റെ പേരുണ്ടായിരുന്നു. ഞങ്ങളുടെ ലിസ്റ്റില്‍ ബിജെപി അധ്യക്ഷന്‍ ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.











