തീക്ഷണ നോട്ടവുമായി നജീബ്!!! ആടുജീവിതത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പ്രഭാസ്

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടിക്കെട്ടിലെത്തുന്ന ‘ആടുജീവിതം’. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ബ്ലെസി ഒരുക്കുന്ന ചിത്രം ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ കാഴ്ച. ആടുജീവിതം ഏപ്രില്‍ 10നാണ് തിയ്യേറ്ററിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ്ലൈനോടെയാണ് ‘ആടുജീവിതം’ തിയ്യേറ്ററിലെത്തുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്. കഥാപാത്രമാകാന്‍ വന്‍ മേക്കോവറാണ് പൃഥ്വി നടത്തിയിട്ടുള്ളത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഷൂട്ടിംഗ് നീണ്ടുപോയ ചിത്രവുമാണ് ആടുജീവിതം.

മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

‘നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് കെട്ടു കഥകള്‍ മാത്രമാണ്’ എന്ന ടാഗ്ലൈനോടെ വന്ന ബെന്യാമിന്റെ മലയാള സാഹിത്യത്തിലെ ക്ലാസിക്ക് നിലവാരത്തിലേക്ക് ഉയര്‍ന്ന കൃതിയാണ്. ആടുജീവിതം വായനക്കാര്‍ക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കിയത്. ചിലര്‍ക്ക് ഇത് പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യന്റെ പോരാട്ടമാണ്. ചിലര്‍ക്ക് ഇത് എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെയുള്ള മനുഷ്യാത്മാവിന്റെ വിജയമാണ്. ചിലര്‍ക്ക് വിധി എത്ര ക്രൂരമായിരിക്കും. ചിലര്‍ക്ക് അത് ആത്മീയതയെയും മനുഷ്യഹൃദയത്തില്‍ ശാശ്വതമായി കിടക്കുന്ന പ്രത്യാശയെയും കുറിച്ചാണ്.

മലയാളത്തില്‍ എറ്റവും കൂടുതല്‍ പതിപ്പുകള്‍ ഇറങ്ങിയ നോവല്‍കൂടിയാണ് ആടുജീവിതം. ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ‘ഇന്നത്തെ സിനിമ കാണുന്ന യുവാക്കളില്‍ ഭൂരിഭാഗവും ആടുജീവിതം ഇത്രയും ജനപ്രീതി നേടിയ ശേഷവും വായിച്ചിട്ടില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അവരില്‍ ചിലരെ ഞങ്ങള്‍ സിനിമ കാണിക്കുകയും സിനിമയെ എങ്ങനെ നിര്‍വചിക്കുമെന്ന് അവരോട് ചോദിക്കുകയും ചെയ്തു. ‘ഞങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അതിജീവന സിനിമയാണ് ഇത്. യഥാര്‍ത്ഥ കഥയാണ് ഇതെന്നത് അവിശ്വസനീയമാണ്’ എന്നുമായിരുന്നു അവര്‍ പറഞ്ഞത്. ആടുജീവിതം എന്ന സിനിമയെ നിര്‍വചിക്കാനും ഇതേ വാക്കുകള്‍ തന്നെ ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് എന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്ലര്‍ അല്ലെന്നും വേള്‍ഡ്വൈഡ് റിലീസിന് മുന്നോടിയായി ഇന്റലര്‍നാഷണല്‍ ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്നും സംവിധായകന്‍ ബ്ലെസി പിന്നീട് അറിയിച്ചിരുന്നു.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.