തുടർച്ചയായ പരാജയനകൾക്ക് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണിപ്പോൾ ബൊളിവുഡ്. ബോളിവുഡില്‍ ഈ വര്‍ഷം വമ്പന്‍ റിലീസുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും വന്‍ വിജയവുമായിട്ടുണ്ട്. ഇനിയും വരാനുണ്ട് വമ്പന്‍ ചിത്രങ്ങള്‍. പാൻ ഇന്ത്യൻ ചിത്രമായൊരുങ്ങുന്ന പ്രഭാസിന്റെ സലാര്‍, ഷാരൂഖ് ഖാന്റെ ഡങ്കി, രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ എന്നിവയാണ് ഇതിലെ പ്രധാന റിലീസുകള്‍. പഠാന്‍, ജവാന്‍, പോലുള്ള വമ്പന്‍ ചിത്രങ്ങളും അവിടെ കളക്ഷന്‍ റെക്കോഡുകള്‍ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ലാഭചിത്രവും ബോളിവുഡില്‍ നിന്നാണ്. പഠാനും, ജവാനും, ടൈഗര്‍ ത്രീയുമടക്കം വമ്പന്‍ ഹിറ്റുണ്ടായിട്ടും ബോളിവുഡില്‍ വന്‍ നേട്ടം ഈ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഗ്രോസ് കളക്ഷനില്‍ അടക്കം അമ്പരപ്പിക്കുന്ന നേട്ടമാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഒരു എന്റര്‍ടെയിന്‍മെന്റ് മാധ്യമമാണ് ആണ് ഈ വര്‍ഷം ലാഭകരമായ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ബോളിവുഡ് കിംഗ് ഖാനായ ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചുവരവ് കണ്ട വര്‍ഷം കൂടിയാണിത്.ഷാരൂഖിന്റെ പഠാനും ജവാനും ലാഭകരമായ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
എന്നാല്‍ പഠാനോ ജവാനോ സണ്ണി ഡിയോളിന്റെ ഗദര്‍ രണ്ടാം ഭാഗത്തിനോ ഇല്ലാത്ത നേട്ടമാണ് ഇപ്പോള്‍ ഒരു കൊച്ചു ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കേരള സ്‌റ്റോറിയാണ് ലാഭത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇന്ത്യയിലെ കളക്ഷന്‍ അനുസരിച്ച് ജവാന്‍, പഠാന്‍ പോലുള്ള എല്ലാ വമ്പന്‍ സിനിമകളെയും മറികടന്ന് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ദ കേരള സ്റ്റോറി. സുദീപ്‌തോ സെന്‍ ആണ് കേരള സ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ സ്ലീപ്പര്‍ ഹിറ്റാണ് കേരള സ്റ്റോറി. 15 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ആഗോള കളക്ഷനായി നേടിയത് 250 കോടിയാണ്. 1500 ശതമാനമാണ് ഈ ചിത്രത്തിന്റെ റിട്ടേണ്‍. ബോളിവുഡില്‍ നിന്ന് ഒരൊറ്റ ചിത്രം പോലും ഇത്രയും വലിയ ലാഭം നേടിയിട്ടില്ല. അങ്ങനെ നോക്കുമ്പോൾ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി കേരളം സ്റ്റോറി മാറിയിരിക്കുകയാണ്. സംഘ്പരിവാർ അത്രത്തോളം പ്രൊമോഷനും ചിത്രത്തിനായി നടത്തിയിരുന്നു. തികച്ചും വാസ്തവവിരുദ്ധതയാണ് ചിത്രത്തിൽ പറയുന്നത് എങ്കിലും രാജ്യത്തിൻറെ പ്രധാനമന്ത്രി പോലും ഈ സിനിമ കാണാൻ ആഹ്വാനം ചെയ്തിരുന്നു. രണ്ടാം സ്ഥാനത്തുള്ളത് സണ്ണി ഡിയോളിന്റെ ഗദറാണ്.
75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 525 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ഇതും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണെന്ന് കൊയ്‌മൊയ് പറയുന്നു. 600.66 ആണ് ഈ ചിത്രത്തിന്റെ ലാഭ ശതമാനം. ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ഫുക്രിയാണ്. 45 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയത് 95.54 കോടി ആയിരുന്നു. 50.54 കോടിയാണ് ഇതിന്റെ ലാഭം. 112.31 ശതമാനം വരും ലാഭം. അഞ്ചാം സ്ഥാനത്ത് ജവാനാണ്. ബജറ്റ് മുന്നൂറ് കോടിയാണ്. ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 640 കോടിയും, സാഭം 340.42 കോടിയാണ്. നാലാമത് 250 കോടി ബജറ്റും 543.22 കോടി കളക്ഷനും നേടിയ പഠാനാണ്. 293.22 കോടിയാണ് ഇതിന്റെ ലാഭം. മൂന്നാം സ്ഥാനത്ത് ഓ മൈ ഗോഡ് രണ്ട് ആണ്. 65 കോടി ബജറ്റിലെത്തിയ ചിത്രം നേടിയത് 150 കോടിയാണ്. 85 കോടിയാണ് ലാഭം. ഈ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വന്‍ ഓളം സൃഷ്ടിച്ചവയാണ്. അതേസമയം വേള്‍ഡ് വൈഡ് കളക്ഷന്‍ നോക്കുമ്പോള്‍ ഷാരൂഖിന്റെ രണ്ട് ചിത്രങ്ങളും ലാഭത്തില്‍ വളരെ മുന്നിലാണ്. ജവാനും പഠാനും ആയിരം കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.