മലയാളികളുടെ ഇഷ്‌ടതാരമാണ് ഷെയിൻ നിഗം. മലയാളത്തിലെ യൂത്ത് ഐക്കണ്‍ എന്ന വിശേഷണം എന്തുകൊണ്ടും യോജിച്ച നടൻ. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനേയും താരത്തേയും മികവാർന്ന രീതിയിൽ അവതരിപ്പിച്ച് വളരുകയാണ് ഷെയ്ന്‍. ഷെയിൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈയ്യടുത്തിറങ്ങിയ ആര്‍ഡിഎക്‌സ് എന്ന ചിത്രം നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു. പിന്നാലെ വന്ന ‘വേല’ എന്ന ചിത്രത്തിലെ ഷെയ്‌ന്റെ പ്രകടനവും കയ്യടി നേടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതേസമയം തന്റെ കരിയറിലുടനീളം വിവാദങ്ങളും ഷെയ്ന്‍ നിഗത്തിനൊപ്പമുണ്ട്. ഒരിക്കല്‍ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയില്‍ നിന്നും വിലക്കുക വരെയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിലക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. തനിക്ക് വന്ന മാറ്റത്തെക്കുറിച്ചും ഷെയ്ന്‍ നിഗം സംസാരിക്കുന്നുണ്ട്. ആര്‍ഡിഎക്‌സിന്റെ ഷൂട്ടിങ് കഴിഞ്ഞു പാക്കപ്പ് ആയി വീട്ടില്‍ വന്ന ദിവസം.
ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ കാലിനു പരിക്കു പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയില്‍ പോയെങ്കിലും മാറുന്നില്ല. വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണ് ഫോണ്‍, നിങ്ങളെ മലയാള സിനിമയില്‍ നിന്നും വിലക്കിയല്ലോ, എന്താണ് പ്രതികരണം? 2023 ഏപ്രില്‍ 13 ന് ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25 നാണ് വിലക്കു വന്നത്.” എന്നാണ് ഷെയ്ന്‍ പറയുന്നത്. എന്റെ ഭാഗം ന്യായീകരിക്കാന്‍ നിന്നാല്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ഷെയ്ന്‍ ആഞ്ഞടിച്ചു എന്നാകും. 2019 മുതല്‍ അമ്മയില്‍ അംഗമാണ്. കഥയില്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച കത്തിനു പിന്നിലുള്ള കാര്യങ്ങള്‍ ഇടവേള ബാബു ചേട്ടന് അറിയാം. ചേട്ടന്‍ ഇടപെട്ടാണ് വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ജൂണിന് ആറിനു വിലക്ക് നീക്കി. ഇപ്പോള്‍ എന്റെ കൈപിടിച്ചു ബാബു ചേട്ടനുണ്ട്. സിനിമാ ചര്‍ച്ചകളിലും ചേട്ടന്റെ സാന്നിധ്യമുണ്ടാകുമെന്നും ഷെയ്ന്‍ പറയുന്നു. അഭിമുഖത്തില്‍ തനിക്ക് വന്ന മാറ്റത്തെക്കുറിച്ചും ഷെയ്ന്‍ സംസാരിക്കുന്നുണ്ട്.
ആര്‍ഡിഎക്‌സിലെ റോബര്‍ട്ട് എന്ന കഥാപാത്രത്തിനു രണ്ട് കാലങ്ങളുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന ചോരത്തിളപ്പുള്ള കാലമാണ് ആദ്യത്തേത്. രണ്ടാം പകുതിയില്‍ തിരിച്ചു വരുന്ന നായകന് കുറച്ചുകൂടി പക്വതയുണ്ട്. ആ എവല്യൂഷന്‍ എനിക്കും ഉണ്ടെന്നതു സത്യമാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന ശീലം മാറി. പക്വത കൂടുന്നുണ്ടല്ലോ എന്നാണ് ഷെയ്ന്‍ ചോദിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് സിനിമയില്‍ നിന്നും പഠിച്ച പ്രധാന കാര്യം ഇതാണ്, പല കാര്യങ്ങളും നമ്മളുടെ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. അവയെ അതിന്റെ വഴിയേ അങ്ങ് വിടുക. ഗുണമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി എനര്‍ജി ചെലവാക്കാമെന്ന് തീരുമാനിച്ചു. എനിക്കു മാത്രമല്ല, എല്ലാവര്‍ക്കും തിരിച്ചടികളുണ്ട് എന്ന് തിരിച്ചറിയുന്നുവെന്നും ഷെയന്‍ പറയുന്നു. ആര്‍ഡിഎക്‌സിനെക്കുറിച്ചും ഷെയ്ന്‍ സംസാരിക്കുന്നുണ്ട്. റിയലിസ്റ്റിക് കഥാപാത്രങ്ങളില്‍ വേറിട്ടൊരു റോള്‍ മോഹിച്ചിരിക്കുമ്പോഴാണ് ആര്‍ഡിഎക്‌സ് വരുന്നത്. കുറച്ചുകൂടി സ്‌റ്റൈലിഷായി, ഹീറോ ഇമേജില്‍ എന്നെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. സിനിമ റിലീസായപ്പോള്‍ എല്ലാ മുഖത്തും ചിരി വിരിഞ്ഞു. അതാണ് ഏറ്റവും സന്തോഷം. മഞ്ജു വാര്യരും ജോജു ചേട്ടനുമൊക്കെ ഗുഡ് ജോബ്, എക്‌സലന്റ് എന്ന് മെസേജ് ഇട്ടു. മുമ്പും സിനിമയില്‍ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും നീല നിലവേ പോലെ ഓളമുണ്ടായിട്ടില്ല. ഇപ്പോള്‍ വരുന്ന കഥകളിലും മാറ്റമായെന്നാണ് ഷെയ്ന്‍ പറയുന്നത്.