‘ആദ്യ സിനിമയുടെ ലോഞ്ച്, നടി വേസ്റ്റിനുള്ളിൽ ലെൻസ് തെരയുകയാണ്, ​ഗതികേട് നോക്കണം’; അനുഭവം പങ്കുവച്ച് അഹാന

ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന തന്റെ വ്ലോ​ഗിലൂടെ പങ്കുവെച്ചിട്ടുള്ളത്.…

ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന തന്റെ വ്ലോ​ഗിലൂടെ പങ്കുവെച്ചിട്ടുള്ളത്.
സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. സർജറിക്കു പോകുന്ന വിഡിയോയും അതിന്റെ അനുഭവങ്ങളും നടി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

‘‘നിങ്ങൾ വിഡിയോയോയുടെ തലക്കെട്ടിൽ കണ്ടതുപോലെ എന്റെ കണ്ണിന്റെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ലേസർ സർജറിക്ക് വിധേയയായി. ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവൻ അനുഭവങ്ങളും ഈ വിഡിയോ പങ്കുവയ്ക്കുകയാണ്. കുറെ വർഷങ്ങൾ കഴിയുമ്പോൾ ഈ അനുഭവം ഒന്നുകൂടി കാണാൻ വേണ്ടിയാണ് ഇത് വീഡിയോയി ചെയ്യുന്നത്. എല്ലാ കാര്യങ്ങളും നമ്മൾ ഓർത്തിരിക്കണം എന്നില്ലല്ലോ. ഈ ചികിത്സ തേടുന്നതിന് മുൻപ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപ് പതിനായിരം ചോദ്യങ്ങളുണ്ടാകും നമ്മുടെ മനസിൽ. എനിക്ക് അങ്ങനെ ഒരു വിഡിയോ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് റ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ ആകട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്.

ഞാൻ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈൽ എന്നാണ്. ഇത് ഒരു ലേസർ സർജറി ആണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നത് ലാസിക് എന്ന സർജറി ആണ്. മൂന്ന് തരം ലേസർ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാൻസ് പിആർകെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്‌മൈൽ (സ്മാൾ ഇൻസിഷൻ ലെന്റിക്യൂൾ എക്സ്ട്രാക്ഷൻ).

ഏകദേശം പതിനാറു വർഷം പിന്നിലേക്ക് പോയാൽ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണ്ണട വയ്ക്കേണ്ടി വന്നത്. ബോർഡിൽ എഴുതുന്നത് കാണാൻ പറ്റുന്നില്ല എന്ന് വീട്ടിൽ വന്ന് എപ്പോഴും പരാതി പറയാറുണ്ടായിരുന്നു. അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള ആഗ്രഹം കാരണം ഞാൻ വെറുതെ പറയുന്നതാണെന്നാണ്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോൾ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഒന്നും അച്ഛനമ്മമാർ കാര്യമായിട്ട് അങ്ങനെ എടുക്കാറില്ല. അങ്ങനെ ഒടുവിൽ ഞാൻ ശരിക്കും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞതോടെ വാസൻ ഐ കെയറിൽ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു.

അവിടെ എഴുതികാണിച്ചതൊക്കെ വായിക്കാൻ ഞാൻ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാൻ പറ്റാതിരുന്നതിൽ എനിക്ക് ത്രില്ല് ആണ് തോന്നിയത്. കാരണം ഞാൻ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിനു ശേഷം സ്കൂളിലെ ഏറ്റവും കൂൾ ആയ കുട്ടിയായി എന്നാണ് എനിക്ക് തോന്നിയത്. എന്റെ സ്‌പെക്‌സി ലുക്കിൽ അഭിമാനിച്ചു. പതിയെ കണ്ണാടി വയ്ക്കുന്നത് അത്ര കൂൾ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി തുടങ്ങി. പിന്നെ പിന്നെ പല ഷേപ്പിലുള്ള കണ്ണാടികൾ ഫാഷൻ മാറുന്നതിനൊപ്പം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാൽ കാണാൻ പറ്റുമായിരുന്നു. പിന്നീട് ഞാൻ കണ്ണാടി ഉടുപ്പിൽ തൂക്കി ഇട്ടോണ്ട് നടക്കാൻ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.

2013 ൽ ആണ് ഞാൻ കോൺടാക്ട് ലെൻസിലേക്ക് മാറുന്നത്. സാരി ഒക്കെ ഉടുക്കുമ്പോൾ കണ്ണാടി വയ്ക്കാൻ മടി ആയിരുന്നു ലെൻസ് വയ്ക്കുമ്പോൾ ആ ഒരു ബുദ്ധിമുട്ട് മാറി പക്ഷേ ലെൻസ് വച്ചിട്ട് ഉണ്ടായ ഒരു അനുഭവമുണ്ട്. 2014 ൽ സ്റ്റീവ് ലോപസ് സിനിമ ചെയ്യുന്ന സമയത്ത് മൂവി ലോഞ്ച് നടക്കുമ്പോൾ വാഷ് ബേസിന്റെ അടുത്തുനിന്ന് ലെൻസ് കണ്ണിൽ വച്ചുകൊണ്ടിരുന്നപ്പോ അത് കയ്യിൽ നിന്ന് താഴെ വീണു. ഒരു മണ്ടി ആയതുകൊണ്ട് അത് തിരിച്ചറിയാതെ പൈപ്പ് തുറന്നു. അപ്പോഴാണ് മനസ്സിലായത് ലെൻസ് വാഷ്‌ബേസിനിൽ ഒഴുകിപോയി. ഞാൻ ആകെ തളർന്നു. കയ്യിൽ വേറെ ലെൻസില്ല. ലെൻസ് ഇല്ലെങ്കിൽ എനിക്ക് കാണാൻ വലിയ ബുദ്ധിമുട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമ ലോഞ്ച് ആണ്. എന്റെ കുടുംബം വളരെ കലാപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്.

ഞാൻ അപ്പച്ചിയെയും അമ്മയെയും വിളിച്ചു. അപ്പച്ചി പറഞ്ഞു ഇത് ഇപ്പൊ താഴെ വീണിട്ടല്ലേ ഉള്ളൂ നമുക്ക് താഴത്തെ ഡ്രെയ്ൻ പൈപ്പ് തുറക്കാം. അങ്ങനെ അവർ അത് തുറന്നു. ഡ്രെയ്നേജിലെ വേസ്റ്റ് എല്ലാം കൈകൊണ്ട് മാറ്റി. ഗതികേട് ആലോചിക്കണം ഒരു മണിക്കൂറിൽ റെഡി ആയി സിനിമാ നടി ആയി പരിപാടിക്ക് പോകേണ്ട ഞാൻ ആണ് വേസ്റ്റ് വാരുന്നത്. ഞാനും അപ്പച്ചിയും കൂടി ചപ്പുചവറിൽ നിന്ന് ലെൻസ് കണ്ടെടുത്തു. ഭാഗ്യത്തിന് അത് കീറിപോയില്ല. ഇന്നായിരുന്നെങ്കിൽ നമ്മൾ വൃത്തിയെപ്പറ്റി കൂടുതൽ ചിന്തിച്ചേനെ.

പക്ഷേ അന്ന് അത്രക്ക് ഒന്നും ചിന്തിച്ചില്ല. ആ ചവറുകുപ്പയിൽ നിന്നെടുത്ത ലെൻസിനെ കഴുകി കണ്ണിൽ വച്ചു വേഷം കെട്ടി പരിപാടിക്ക് പോയി.അങ്ങനെ കണ്ണാടിയും ലെൻസും വച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴേക്കും കണ്ണിലെ പവർ ഒരുപാടു കൂടി. അങ്ങനെയിരിക്കെ ആണ് ലാസിക് സർജറിയെക്കുറിച്ച് കേൾക്കുന്നത്. അങ്ങനെ തിരുനെൽവേലിയിൽ ഉള്ള അരവിന്ദ് കണ്ണാശുപത്രിയിൽ ലാസിക് ചികിത്സ ചെയ്യാൻ പോയി. ഞാനും അച്ഛനും കൂടിയാണ് പോയത് അമ്മക്ക് ഭയങ്കര പേടി ആയിരുന്നു. ഏകദേശം ഒരുലക്ഷം രൂപയാണ് അന്ന് ആ സർജറിക്ക് ആയത്.

ahaana_krishna_279328590_719378492589955_5517373297876622239_n

അന്ന് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അച്ഛന്റെ ഒരു സുഹൃത്താണ് അന്ന് ഒരുലക്ഷം രൂപ തന്നു സഹായിച്ചത്. പക്ഷേ ചില ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കണ്ണ് വളരെ അപകടകരമായ അവസ്ഥയിൽ ആണ് ഈ കണ്ണിൽ നമുക്ക് തൊടാൻ കഴിയില്ല എന്നാണ്. ഞാനും അച്ഛനും ആശയക്കുഴപ്പത്തിലായി. അവർ പറഞ്ഞത് ലാസിക് ചെയ്യുന്നത് നമ്മുടെ കോർണിയയിൽ ആണ് അത് കോർണിയയുടെ ചെറിയൊരു ഭാഗം മുറിക്കും എന്നിട്ടാണ് ലേസർ വയ്ക്കുന്നത്. കോർണിയയ്ക്ക് കട്ടി ഉണ്ടെങ്കിലേ മതിയാകൂ. പക്ഷേ എന്റെ കോർണിയയുടെ കട്ടി വളരെ കുറവായിരുന്നു പക്ഷേ പവർ കൂടുതലും എന്നാണ് അവർ പറഞ്ഞത്. ഞാൻ വല്ലാതെ വിഷമിച്ചു. വിഷമിക്കേണ്ട നമുക് എന്തെങ്കിലും പരിഹാരം കാണാം. അന്ന് തിരിച്ചു വന്നപ്പോ ഒരു കോക്കനട്ട് മംഗോ പുഡ്ഡിങ് അമ്മ ഉണ്ടാക്കി തന്നു അത് മുഴുവൻ കഴിച്ചാണ് ആ വിഷമം തീർത്തത്. ആ യാഥാർഥ്യം എല്ലാം ഉൾക്കൊണ്ടുതന്നെ ജീവിക്കാൻ ഞാൻ തീരുമാനിച്ചു.

അഞ്ച് വർഷങ്ങൾക്കു ശേഷം ഇപ്പോ എന്റെ സ്കൂൾ റീയൂണിയന് പോയപ്പോ സുഹൃത്ത് ശ്രീദേവി പറഞ്ഞു ഞാനും ലാസിക് ചെയ്യാൻ പോയിട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന്. പക്ഷേ ഞാൻ ട്രാൻസ് പിആർപി എന്നൊരു ചികിത്സ ചെയ്തു ഇത് കോർണിയ കട്ടി ഇല്ലാത്തവർക്ക് ചെയ്യാൻ കഴിയും എന്ന്. എനിക്കതൊരു പുതിയ അറിവായിരുന്നു. എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കാമെന്ന് കരുതി. തിരിച്ചു വന്നിട്ട് എന്റെ കണ്ണ് ഡോക്ടർ ജെയ്ന് മെസ്സേജ് അയച്ചു ചോദിച്ചു. ഡോക്ടർ പറഞ്ഞു അങ്ങനെ ഒരു ശസ്ത്രക്രിയ ഉണ്ട്. പക്ഷേ സ്‌മൈൽ എന്നൊരു ശസ്ത്രക്രിയ കൂടി ഉണ്ട് അത് വേണമെങ്കിൽ ചെയ്യാവുന്നതേ ഉള്ളൂ. ഏറ്റവും പുതിയ ട്രീറ്റ്മെന്റ് ഇതാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സ ആയതുകൊണ്ട് എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. ഒടുവിൽ ഞാൻ ഡോക്ടർ അഗർവാൾ ആശുപത്രിയിൽ പോയി. അവർ കുറെ ടെസ്റ്റുകൾ ചെയ്തു. ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ഈ ശസ്ത്രക്രിയ ചെയ്യാൻ എനിക്ക് കഴിയും എന്ന് ഡോക്ടർ പറഞ്ഞു. ഒരുപാട് നൂതനമായ ടെസ്റ്റുകൾ എല്ലാം ചെയ്തതിന് ശേഷം എനിക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയും എന്ന് തീരുമാനമായി‘‘ – അഹാന വീഡിയോയിൽ പറഞ്ഞു.

‘‘ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ രജീഷ വിജയൻ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. എന്റെ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നു. കണ്ണട വയ്ക്കാതെ ദൂരെയുള്ള കാര്യങ്ങൾ പോലും എനിക്ക് വായിക്കാൻ കഴിഞ്ഞു. യഥാർഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ഞാൻ ആദ്യമായി കണ്ണട ഇല്ലാതെ കാണാൻ പോയത് എന്റെ വീടിനടുത്തുള്ള ഗോൾഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണമെന്ന് തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. എന്റെ കണ്ണുകൊണ്ടു ഞാൻ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്ച്ചയിൽ നിന്ന് 4 കെയിൽ കാണുന്ന പോലെ ആയിരുന്നു അത്. എനിക്ക് ഈ ശസ്ത്രക്രിയ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ളവർ ഉറപ്പായും വിദഗ്ധോപദേശം തേടി ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

Ahaana answer the question

ഈ വിഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഈ വിഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാൻ വേണ്ടിയല്ല. ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഡോക്ടർമാരോട് ഞാൻ സംസാരിച്ചതിന് നിന്നും ഇന്റർനെറ്റിൽ തിരഞ്ഞതിൽ നിന്നു മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതിൽ ഒരുപക്ഷെ തെറ്റുകുറ്റങ്ങൾ ഉണ്ടാകാം അതുകൊണ്ട് എന്റെ വിഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങൾ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക. വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശം ഉൾക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്ക്കും വിധേയരാകാൻ പാടുള്ളൂ.’’–അഹാന പറഞ്ഞു.