‘എബ്രിഡ് ഷൈന്‍ എന്ന ഫിലിം മേക്കര്‍ എന്നെ ഉടച്ചുവാര്‍ത്തു, എങ്ങനെ അഭിനയക്കണമെന്ന് ബോധ്യമാക്കി തന്നു’ പ്രശാന്ത് അലക്‌സാണ്ടര്‍

അവതാരകന്‍, ചലച്ചിത്ര നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടര്‍. ‘നമ്മള്‍’ മുതല്‍ ‘സിബിഐ 5’ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. കരിയറില്‍…

അവതാരകന്‍, ചലച്ചിത്ര നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടര്‍. ‘നമ്മള്‍’ മുതല്‍ ‘സിബിഐ 5’ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. കരിയറില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായെങ്കിലും നിരാശപ്പെടാതെ പുതിയ പുതിയ വേഷങ്ങള്‍ ഭംഗിയാക്കുന്നതിന്റെ തിരക്കിലാണ് നടന്‍. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അദ്ദേഹത്തിന്റെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

‘എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു ആണ് എന്റെ കരിയര്‍ ഗ്രാഫ് മാറ്റി വരച്ചത്. ആ സിനിമയുടെ ഭാഗമായപ്പോഴാണ് ചുരുങ്ങിയ കാലത്തിനിടയില്‍ സിനിമ എത്രത്തോളം മാറിപ്പോയെന്നും ഞാന്‍ സിനിമയില്‍ നിന്ന് എത്രത്തോളം അകലെയാണെന്നും മനസ്സിലാക്കുന്നത്. എബ്രിഡ് ഷൈന്‍ എന്ന ഫിലിം മേക്കര്‍ എന്നെ ഉടച്ചുവാര്‍ത്താണ് ആക്ഷന്‍ ഹീറോ ബിജുവിലെ റോള്‍ ചെയ്യിച്ചത്.

എങ്ങനെ വേണം നാച്ചുറലായി അഭിനയിക്കാന്‍എന്ന് ആ സിനിമയിലൂടെ എബ്രിഡ് ഷൈന്‍ എനിക്ക് ബോധ്യമാക്കിത്തന്നു. പിന്നീട് ഞാന്‍ അവസരങ്ങള്‍ അങ്ങോട്ട് ചോദിച്ചിറങ്ങുകയായിരുന്നു. അതോടെ വീണ്ടും വേഷങ്ങളും സിനിമയിലെ നല്ല സൗഹൃദങ്ങളും എന്നെ തേടി വരാന്‍ തുടങ്ങിയെന്ന് താരം വെളിപ്പെടുത്തുന്നു.

സിനിമയില്‍ തന്നെ തുടരണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതിനാല്‍ അഭിനയത്തിന് പുറമേയുള്ള മേഖലകളിലേക്കും കടന്നുചെന്നു. അസിസ്റ്റന്റ് ഡയറക്ടര്‍, പ്രോജക്ട് ഡിസൈനര്‍, തിരകഥാകൃത്ത് അങ്ങനെ പല പരീക്ഷണങ്ങളും നടത്തി. എന്നാല്‍ അവിടെയും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൂന്ന് വര്‍ഷത്തോളം പൂര്‍ണമായും സിനിമാ അഭിനയ രംഗത്തുനിന്നുതന്നെ മാറിനില്‍ക്കേണ്ടി വന്നെന്നും താരം പറഞ്ഞു.

കളിമണ്ണ്, അവതാരം, ആക്ഷന്‍ ഹീറോ ബിജു, പാ.വ, കവി ഉദ്ദേശിച്ചത്, അവരുടെ രാവുകള്‍, ലൂസിഫര്‍ തുടങ്ങിയവയാണ് അലക്‌സാണ്ടര്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.