‘ഒരുപാട് തളർന്നു, അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്’; ഉണ്ണി വ്ളോഗ്‍സിനോട് ക്ഷമ ചോദിച്ച് സംവിധായകൻ

യുട്യൂബിൽ സിനിമ റിവ്യൂ ചെയ്യുന്ന ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസെടുത്തിരുന്നു. എളമക്കര പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയുടെ റിവ്യൂ ചെയ്തതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. ഫോണിൽ ഭീഷണിപ്പെടുത്തുന്നതിൻറെ ഓഡിയോ റെക്കോർഡ് സോഷ്യൽ മീഡിയയിൽ ഉണ്ണി പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഇപ്പോൾ അങ്ങനെ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് അനീഷ് അൻവർ. മനപ്പൂർവം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും. ആ സമയത്തെ എന്റെ വികാരങ്ങളുടെ പുറത്ത് സംഭവിച്ചുപോയ പിഴവുകളാണെന്നും അനീഷ് അൻവർ കുറിച്ചു.

അനീഷ് അൻവറിൻറെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഞാൻ അനീഷ് അൻവർ. എന്റെ പുതിയ സിനിമ രാസ്ത ഇറങ്ങിയപ്പോൾ ഉണ്ണി വ്ലോഗ്‌സിൽ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു. മാനസികമായി ഒരുപാട് തളർന്നു പോയിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു.

തീർച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ്. സത്യത്തിൽ അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ച് സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റ് സംഭാഷങ്ങൾ ഉണ്ണിക്കു ജാതി അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരിക്കലും അത് മനപ്പൂർവം ചെയ്തതല്ല. മനപ്പൂർവം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും. ആ സമയത്തെ എന്റെ വികാരങ്ങളുടെ പുറത്ത് സംഭവിച്ചുപോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല. എന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
എന്റെ പ്രവർത്തി കൊണ്ട് വിഷമിച്ച ഓരോരുത്തരോടും ഈ അവസരത്തിൽ എന്റെ ഖേദം അറിയിക്കുകയാണ്. ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ എന്റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാർത്ഥതയോടെയാണ് ഞാൻ ഈ എഴുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിശ്വസ്തതയോടെ, അനീഷ് അൻവർ.