ലാലേട്ടന്‍റെ മുഖത്ത് ഞാൻ അടിക്കുകയോ അയ്യോ എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല. ആ ഞെട്ടല് ഇന്നുമെന്നെ വിട്ട് മാറിയിട്ടില്ല .’’ പറയുന്നത് മറ്റാരുമല്ല ദൃശ്യം 2ലെ കരുത്തുറ്റ പൊലീസ് ഓഫീസര്‍ ഗീതാ പ്രഭാകറായി അഭിനയിച്ച ആശാ ശരത്ത്.ആ സീന്‍ വളരെ പ്രധാനമായിരുന്നു. ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന് പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന് ഷൂട്ട് ചെയ്തതതെന്നും ആശാ ശരത്ത് പറഞ്ഞു.ആമസോണ്‍ ഒടിടി പ്ലാറ്റ് ഫോമില്‍ കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 പ്രദര്‍ശനത്തിനെത്തിയത്.മോഹൻലാൽ-ജിത്തുജോസഫ് കൂട്ടുകെട്ടില് പിറന്ന് മലയാളികൾക്ക് ഇടയിൽ വിസ്മയം തീർത്ത ദൃശ്യം 2 വിലെ അനുഭവം പങ്കിടുകയാണ് ചിത്രത്തിലെ നിര്ണ്ണായക കഥാപാത്രം ചെയ്ത നടി ആശ ശരത്ത്.
എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2 വിലെ ഗീതാ പ്രഭാകര്. ദൃശ്യം ലൊക്കേഷനില് എനിക്ക് ഒത്തിരി ഒത്തിരി ഓര്മ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്റെ വിജയം തന്നെയാണ് ദൃശ്യത്തിന്റെ വിജയം. ചിത്രത്തില് വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്റേത്.എക്കാലവും എന്നെ പ്രേക്ഷകര് ഓര്മ്മിക്കുന്ന പോലീസ് ഓഫീസര് തന്നെയാണ് ഗീതാ പ്രഭാകര്. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്. പറയാന് ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന് ലാലേട്ടന്റെ മുഖത്തടിക്കുക, ആ സീനില്‍ എനിക്ക് ഭയങ്കര ടെന്ഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന് അനിവാര്യമായിരുന്നു.
വളരെയേറെ ആന്തരിക സംഘര്ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകര്. ഏക മകന്റെ ഓര്ക്കാപ്പുറത്തുള്ള വേര്പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്ന്ന പോലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല് കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകര്ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്. വളരെയേറെ ആര്ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന് കഴിഞ്ഞതില് സന്തോഷമുണ്ട്.ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള് വരുന്നുണ്ട്. ദൃശ്യത്തില് അഭിനയിക്കാന് കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താല് ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള് ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും നിങ്ങള് ഏറ്റെടുത്തതില് ഒത്തിരി ഒത്തിരി നന്ദി..