‘ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ’ കടുവയ്‌ക്കെതിരെ ഡോ. സി.ജെ ജോണ്‍

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം വന്നതിനെ തുടര്‍ന്ന് ഈ സംഭാഷണം അണിയറ പ്രവര്‍ത്തകര്‍ സിനിമയില്‍…

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം വന്നതിനെ തുടര്‍ന്ന് ഈ സംഭാഷണം അണിയറ പ്രവര്‍ത്തകര്‍ സിനിമയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്.

വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കടുവയില്‍ മാനസിക രോഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്നാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘കടുവയെന്ന സിനിമയില്‍ മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വേറെയും പരാമര്‍ശമുണ്ട്. ഇതിലെ വില്ലന്‍ പൊലീസ് മേധാവി, നായകനെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയില്‍ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാര്‍ രോഗവും ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടര്‍ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു.

ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികള്‍ ഉള്ളവരെ ഇങ്ങനെ മോശം രീതിയില്‍ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാന്‍? പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേര്‍ത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേര്‍ക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്‌തെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.