പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തീയറ്ററുകളിൽ എത്തി. മരക്കാർ ഒടിടിയിലേക്ക് മാറ്റിയതോടെ കുറുപ്പിന് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയും കുറുപ്പിന്റെ കാര്യത്തിലുണ്ട്. ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകർ കുറുപ്പ് കാണാനായി തിയറ്ററിലേക്ക് പോകുന്നതെങ്കില്‍ സാറ്റിസ്‌ഫൈഡ് ആകാനുള്ളതെല്ലാം കുറുപ്പിലുണ്ട്.ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിക്കുന്നതാണ് സുകുമാരക്കുറുപ്പിന്റെ കഥയെങ്കില്‍ ഇതിനുള്ള സാധ്യതകളെല്ലാം അടച്ചൊരു സ്‌ക്രിപ്റ്റാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഒരു സേഫ് പാര്‍ട്ടില്‍ നിന്നും ഒരുക്കിയിരിക്കുന്ന കഥയാണ് കുറുപ്പിന്റേത്. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വില്ലനെ നായകനാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന ചോദ്യം ഒരു വിഭാഗം കാണികൾക്ക് ഉണ്ട്.
എന്നാൽ ഡോക്യുമെന്ററിയില്‍ നിന്ന് മാറി സിനിമാറ്റിക് രീതിയില്‍ കഥ പറയുന്ന ചിത്രം അത്തരം സന്ദര്ഭങ്ങളിലൂടെയല്ല കടന്നു പോകുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തുറന്ന് തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ ദുല്ഖറിന്റെ കുറുപ്പിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ഇന്ദ്രജിത് സുകുമാരൻ, ശോഭിത ധുലിപാല, സണ്ണി വെയ്ൻ, ഭാരത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.