ഹോളിവുഡ് പടത്തിന്റെ റീമേക്ക് ആണെങ്കിൽ വിജയ്ക്ക് പറ്റില്ല? ആരാധകന്‍റെ പോസ്റ്റിന് വെങ്കിട്ട് പ്രഭുവിന്‍റെ മറുപടി

വിജയെ  നായകനാക്കി  സംവിധായകന്‍ വെങ്കട്ട് പ്രഭു ഒരുക്കുന്ന ഏറ്റവും പുതിയ  ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ സിനിമയാണ് ഇതെന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍. എന്നാൽ  വെങ്കട്ട്…

വിജയെ  നായകനാക്കി  സംവിധായകന്‍ വെങ്കട്ട് പ്രഭു ഒരുക്കുന്ന ഏറ്റവും പുതിയ  ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ സിനിമയാണ് ഇതെന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍. എന്നാൽ  വെങ്കട്ട് പ്രഭു വിജയ് ചിത്രം  വിൽ സ്മിത്ത് നായകനായ ഹോളിവുഡ് ചിത്രം ജെമിനി മാന്‍റെ റീമേക്ക് ആയിരിക്കുമെന്ന് സൂചന അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഹ്ര്സ്വമാണെങ്കിലും ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു. വിജയിയുടെ സമീപകാല കരിയറും, പുതിയൊരു ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതയും പരിശോധിക്കുന്ന ഒരു എക്സ് പോസ്റ്റിന് മറുപടിയായാണ് വെങ്കട്ട് പ്രഭുവിന്‍റെ പ്രതികരണം. സത്യന്‍ രാംസാമി എന്നയാളാണ് എക്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “പ്രിയ വെങ്കിട് പ്രഭു, 2023-ലെ ദയനീയമായ 2 ബാക്ക് ഫ്ലോപ്പുകൾക്ക് ശേഷം വിജയിക്ക് 2024-ൽ മാന്യമായ ഒരു തിരിച്ചുവരവ് നിങ്ങളുടെ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനായി നിങ്ങൾ എന്തെങ്കിലും ഹോളിവുഡ് ചിത്രങ്ങളുടെ റീമേക്കാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിജയ് അത്തരം ഒരു കാര്യത്തിന് അനിയോജ്യനല്ലെന്ന്  കരുതുന്നു.

അത്തരം ഒരു ശ്രമം വിജയിപ്പിക്കാന്‍ അജിത്ത് കുമാറിനെപ്പോലെയോ, മഹേഷ് ബാബുവിനെപ്പോലെയോ വിജയിക്ക് സാധിക്കില്ല”. സോഷ്യല്‍ മീഡിയയിലെ വിജയി വിമര്‍ശകരില്‍ മുന്‍പന്തിയിലുള്ള വ്യക്തികളില്‍ ഒരാളാണ് സത്യന്‍ രാംസാമി, ഇദ്ദേഹം തുടര്‍ന്നും വെങ്കിട്ട് പ്രഭുവിനെ അഭിസംബോധന ചെയ്ത് ട്വീറ്റ് തുടരുന്നുണ്ട്. “പക്ഷേ വിജയിയുടെ കരിയര്‍ കാണുമ്പോള്‍ ചില നല്ല തെലുങ്ക് റീമേക്കുകൾ കൊണ്ട് മാത്രമാണ് അദ്ദേഹം ഈ രംഗത്ത് നിലനിന്നത് എന്ന് കാണാം. അതുകൊണ്ട് ഒരു നല്ല തെലുങ്ക് ചിത്രം വാങ്ങി അത് റീമേക്ക് ചെയ്യണമെന്നാണ് എന്‍റെ നിർദ്ദേശം. ഒരു ഹോളിവുഡ് റീമേക്കാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍. വിജയിയുടെ അഭിനയത്തിന്‍റെ ചില ഘടകങ്ങളായി അതായത് വ്യാജ ആംഗ്യങ്ങൾ, അസ്വാഭാവികമായ അച്ഛൻ സഹോദരി ബന്ധം, നിർബന്ധിത പ്രണയം, ചുംബനം ഉൾപ്പെടുത്തുന്നത് ഒഴിവാക്കുക. എന്നാല്‍ വിജയിയും അയാളുടെ സംഘവും ഇത് ഉള്‍പ്പെടുത്തി ‘പടം ഹിറ്റാക്കാന്‍’ നിങ്ങളെ നിര്‍ബന്ധിക്കും.

ഇത്തരത്തില്‍ ഒരു ആവശ്യം വന്നാല്‍ പാതി വെന്ത ഹോളിവുഡ് റീമേക്ക് ലിയോയ്ക്ക് എന്ത് പറ്റിയെന്ന് അവരെ ഓര്‍മ്മിപ്പിക്കണം. പക്ഷെ ഒരു കാര്യം ഉറപ്പാണ് ഇത്തവണ അജിത്ത് ആരാധകരോ, രജനികാന്ത് ആരാധകരോ നിങ്ങളെ ശല്യപ്പെടുത്തില്ല. കാരണം ഞങ്ങൾ നിങ്ങളെ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സന്തോഷകരവും ആരോഗ്യകരവുമായ 2024 ആശംസിക്കുന്നു” – ഇതാണ് ആരാധകന്റെ എക്സിലെ  പോസ്റ്റ്. പക്ഷെ ഈ വിമര്‍ശനങ്ങളെ വളരെ പൊസ്റ്റീവായി എടുത്തപോലെയാണ് വെങ്കിട്ട് പ്രഭു പ്രതികരിച്ചത്. ‘നിങ്ങളില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു, ഹാപ്പി ന്യൂ ഇയര്‍’ എന്നാണ് ഇതിന് വെങ്കിട്ട് പ്രഭു നല്‍കിയ മറുപടി. എന്തായാലും ഇത്തരം വിമര്‍ശനങ്ങളെ വെങ്കിട്ട് സമീപിച്ച രീതിയെ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നുണ്ട്. അതേ സമയം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ രണ്ടാം പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇറങ്ങി. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഈ പോസ്റ്റര്‍ ഉണ്ടാക്കിയത്. നേരത്തെ ഇറങ്ങിയ ഫസ്റ്റ്ലുക്കിലൂടെ വിജയ് ചിത്രത്തില്‍ രണ്ട് വേഷത്തിലാണ് എത്തുന്നത് എന്ന് വ്യക്തമായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഡീറ്റെയില്‍ഡ് പോസ്റ്ററാണ് ഇപ്പോള്‍ ഇറങ്ങിയത്. ഒരു ബൈക്കില്‍ പാഞ്ഞ് പോകുമ്പോള്‍ തന്നെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന പ്രായമായ വിജയിയെയും, ചെറുപ്പക്കാരനായ വിജയിയെയും പോസ്റ്ററില്‍ കാണാം. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍  ടൈം ട്രാവലര്‍ ആയിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.