സംവിധായകന്‍ ഡോക്ടർ ബിജുവിനും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അദൃശ്യജാലകങ്ങൾക്കുമെതിരെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു. അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല. മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററിൽ വന്നു. അതിന് നല്ല തിരക്ക് ആയിരുന്നു. ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് എന്ന് തുടങ്ങിയ പരാമർശങ്ങളായിരുന്നു രഞ്ജിത്ത് നടത്തിയത്. അക്കാദമി ചെയർമാനെതിരെ ബിജു തന്നെ വ്യക്തമായ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ഇതോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അത്തരത്തില്‍ തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചിലർ എഴുതിയ കുറിപ്പ് ബിജു തന്റെ പ്രൊഫൈല്‍ വഴി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘ഒറ്റരാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുമെന്നൊക്കെ തള്ളുന്ന അതേ ജഗന്നാഥന്റെ അതേ മണ്ടത്തരത്തിൽ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല.’ എന്നാണ് കെസി ജിതിന്‍ എന്നയാള്‍ ബിജുവിനെ പിന്തുണച്ചുകൊണ്ട് കുറിക്കുന്നത്. ഒറ്റരാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുമെന്നൊക്കെ തള്ളുന്ന അതേ ജഗന്നാഥന്റെ അതേ മണ്ടത്തരത്തിൽ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല. അതിനിയും തിരിയാത്ത, ചിലരൊക്കെ സംഘ പാളയത്തിൽ പോയാലോ എന്ന പേടിന്യായത്തിൽ അവരെ കെട്ടിപ്പിടിച്ച് കഴിയുന്നവരോട് വെറും സഹതാപം മാത്രം. താനെടുത്ത സിനിമകൾ എന്ന ഒറ്റ മെറിറ്റിലാണ് ഡോ. ബിജു ഇവിടെ നിലനിൽക്കുന്നത് എന്നാണ് ഈ കുറിപ്പിൽ പറയുന്നത് അതെ സമയം ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ കലാപം നടക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. . രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി. അക്കാദമി മുഖ്യ സംഘാടകരായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്‍റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നത്. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.
ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ ഉന്നയിക്കുന്നത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വമായ ഒരു നടപടിയാണ് ഇത്. ചെയര്‍മാന്‍റെ നിലപാടുകളെക്കുറിച്ച് ഏറെനാളായി അംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അഭിമുഖ വിവാദത്തിന് പിന്നാലെ ഭിന്നത രൂക്ഷമാവുകയായിരുന്നു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങളില്‍ സാംസ്കാരിക മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തതാണെന്നും വീണ്ടും ഈ വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന്‍ ഉന്നയിച്ചത്. അതേസമയം ചലച്ചിത്ര മേളയ്ക്കിടെ ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ക്ക് തയ്യാറല്ല അക്കാദമി അംഗങ്ങള്‍.