ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഞായറാഴ്ച…

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഞായറാഴ്ച മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് അന്ത്യം. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സ്ഥാനത്തു നിന്ന് നീക്കി. പിന്നീട് എന്‍. ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കുകയായിരുന്നു.

നാനോ കാര്‍ നിര്‍മ്മാണമുള്‍പ്പെടുയുള്ള വിഷയങ്ങളില്‍ രത്തന്‍ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ സ്ഥാനത്തേക്ക് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി 2012ലാണ് സൈറസ് മിസ്ത്രി എത്തുന്നത്. ടിസിഎസ്, ജാഗ്വാര്‍ ലാന്റ് റോവര്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു.

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയര്‍മാനായിരുന്നു മിസ്ത്രി. പിന്നീട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. നീക്കിയതിനെതിരെ അദ്ദേഹം നിയമപരമായി മുന്നോട്ടുനീങ്ങി. ഒടുവില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി പുനര്‍നിയമനം നല്‍കാന്‍ കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് മിസ്ത്രി വ്യക്തമാക്കിയിരുന്നു.