ഭാഷയും ദേശവും കടന്ന് ഇന്ത്യന്‍ സിനിമ ലോകത്താകമാനമുളള പ്രേക്ഷകരുടെ കയ്യടി കാലഘട്ടമാണിത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും മാത്രമായി ഒതുങ്ങിയിരുന്ന സിനിമകള്‍ ഇന്ത്യയൊട്ടാകെ എത്താന്‍ തുടങ്ങിയത് ഒരു പക്ഷേ ബാഹുബലിയുടെ ചരിത്ര വിജയത്തിന് ശേഷമായിരിക്കാം. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്നതില്‍ നിന്ന് മാറി, കെജിഎഫും പുഷ്പയും കാന്താരയും ആര്‍ആര്‍ആറും ഒക്കെ കൂടിയാണ് എന്ന് പ്രേക്ഷകരും തിരിച്ചറിഞ്ഞു, അംഗീകരിച്ചു. അതുവരെ തെന്നിന്ത്യയില്‍ മാത്രം ആരാധകരുണ്ടായിരുന്ന പല താരങ്ങളും പാന്‍ ഇന്ത്യന്‍, പാന്‍ വേള്‍ഡ് നായകന്മാരായി. അത്തരത്തില്‍ ഒറ്റ ചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമെന്ന പദവിയിലെത്തിയ നടനാണ് യഷ്. ഇപ്പോഴിതാ കെജിഎഫിന് ശേഷം യഷിന്റെ മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. യഷിന്റെ 19-മത് ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ വീഡിയോ വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ടോക്‌സിക് എന്നാണ് ചിത്രത്തിന്റെ പേര്.
എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് യഷ് ആരാധകര്‍ക്ക് പരിചയമില്ലാത്ത ഒരു സംവിധായിക, മലയാളിയായ ഗീതു മോഹന്‍ദാസ്. ടോക്സിസിന്റെ അന്നൗൻസ്മെന്റിനു ശേഷം ഗൂഗിളില്‍ ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹൻദാസിന്റേത്. യാഷ് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതുകൊണ്ടാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഗീതുവിനെ തിരഞ്ഞെത്തുന്നത്. ഇന്ത്യൻ സിനിമ ആരാധകർക്ക് ഏറെക്കുറെ പരിചിതമായ പേരാണെങ്കിലും കെ ജി എഫ് പോലെ ഒരു ചിത്രം പ്രതീക്ഷിക്കുന്ന ലോക സിനിമ ആരാധകർക്ക് ഗീതുവിന്റേത് ഒരു പുതിയ പേരാണ്. യാഷിന്റെ പുതിയ ചിത്രമായ ടോക്‌സികിന്റെ ടൈറ്റിൽ റിലീസോടെയാണ് ഗീതുവിനെ തിരഞ്ഞു ലോകമെമ്പാടുമുള്ള ആരാധകരെത്തുന്നത്. ടൈറ്റില്‍ റിവീലിന് ഒമ്പത് മിനിറ്റ് മുന്‍പ് ഗീതു മോഹന്‍ദാസ് എന്ന ഇംഗ്ലീഷ് സെര്‍ച്ച് ഗൂഗിളില്‍ വന്നുതുടങ്ങി. രാവിലെ 10.02നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ പേര് ഗൂഗിളില്‍ തെരഞ്ഞത്. ഇന്ന് ധാരാളമായി സെര്‍ച്ചില്‍ വന്ന ടോപ്പിക്കുകളില്‍ ഗീതു മോഹന്‍ദാസ് എന്ന പേര് ഗൂഗിള്‍ ട്രെന്‍ഡ്‌സ് ലിസ്റ്റ് ചെയ്തു. ആരാണ് ഗീതു മോഹന്‍ദാസ് എന്ന സംവിധായിക. ഒരു അഭിനേതവ് എന്നതിനപ്പുറം ഗീതു മോഹന്‍ദാസിന്റെ സിനിമാ കരിയര്‍ എന്താണ്? ഇവയൊക്കെയാണ് ആളുകൾ സെർച്ച് ചെയ്തത്
2009-ലെ ഗീതുവിന്റെ അരങ്ങേറ്റ സംവിധാനം ഹ്രസ്വ ചിത്രമായ ‘കേള്‍ക്കുന്നുണ്ടോ’യിലൂടെയായിരുന്നു. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുമെല്ലാം സ്വന്തമാക്കി. 2014-ല്‍ ഗീതു മോഹന്‍ദാസ് വീണ്ടും ‘ലയേഴ്‌സ് ഡൈസ്’ എന്ന ബോളിവുഡ് സിനിമയുടെ സംവിധായികയായി. ഹ്യൂബര്‍ട്ട് ബാല്‍സിന്റെ ഫണ്ടില്‍ ഒരുക്കിയ ചിത്രം 2014-ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് ഡ്രാമ വിഭാഗത്തിലേക്ക് മത്സരിച്ചു. ആറ് പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള്‍ ചിത്രം സ്വന്തമാക്കി. കൂടാതെ സോഫിയ അന്താരഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും രണ്ട് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടി. ഗീതുവിന്റെ മൂന്നാമത്തെ ചിത്രം നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തിയ ‘മൂത്തോന്‍’ ആണ്. ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 2016-ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗീതു മോഹന്‍ദാസ് ഗ്ലോബല്‍ ഫിലിം മേക്കര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വേള്‍ഡ് പ്രീമിയറായി ടോറന്‍ഡോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിംങ് സിനിമയായതും ഗീതുവിന്റെ മൂത്തോന്‍ ആയിരുന്നു. സിനിമയെ ഇമോഷണലായി, റിയലിസ്റ്റിക് മൂഡിലൂടെ വീക്ഷിക്കുന്ന സംവിധായികയും എക്‌സ്ട്രീം മാസ്‌കുലിനിറ്റിയും, മോര്‍ ദാന്‍ എ ലൈഫ് സ്വഭാവവുമുള്ള, കെജിഎഫിലൂടെ ആരാധകരുടെ റോക്കി ഭായിയായ യഷും ഒന്നിക്കുന്ന ചിത്രമാന് ടോക്സിക് . അതുകൊണ്ട് തന്നെ യഷിനെ നായകനാക്കി ഗീതു ടോക്‌സിക്കുമായി എത്തുമ്പോള്‍ അത് സംവിധായികയ്ക്കും നായകനും ഒരുപോലെ ചാലഞ്ചിങ്ങാണ്.