മലയാള സിനിമകള്‍ വലിയൊരു വിഭാഗം മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്താന്‍ ഒടിടി പ്ലാറ്റുഫോമുകൾ ഇപ്പോൾ സഹായിക്കുന്നുണ്ട് . ഒരർത്ഥത്തിൽ മലയാളത്തിലെ പല ശ്രദ്ധേയ ചിത്രങ്ങളുടെയും ഒടിടി റിലീസിനുവേണ്ടി ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നിലവില്‍ കാത്തിരിപ്പ് പോലുമുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നുള്ള ഒരു പുതിയ ഒടിടി റിലീസും മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ കൈയടി നേടുകയാണ്. മമ്മൂട്ടി നായകനായ കാതല്‍ ആണ് അത്. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘കാതൽ ദ കോറിനെ’ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് കാതൽ എന്ന ചിത്രമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ഹൻസൽ മെഹ്ത പറയുന്നു. മമ്മൂട്ടി തന്റെ ബൃഹത്തായ കരിയറിൽ ഒരു നിമിഷം കൂടി അടയാളപ്പെടുത്തുകയാണ് എന്നും ജിയോ ബേബി എന്ന സംവിധായകനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും പറഞ്ഞിട്ടുണ്ട് ഹൻസാൽ മെഹ്ത . ഒപ്പം ഹൻസൽ മെഹ്ത ജ്യോതികയുടെ അഭിനയത്തെക്കുറിച്ചും കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്. ഹാൻസൽ മേത്തയുടെ കുറിപ്പ് ഇങ്ങനെ ആണ്.
സ്നേഹത്തിന്, സ്നേഹത്തോടെയുള്ള ഒരു ഭാവഗീതമാണ് കാതല്‍ ദി കോര്‍ എന്ന ചിത്രം. തന്‍റെ നീണ്ട ഫിലിമോഗ്രഫിയില്‍ മമ്മൂക്ക ഇവിടെ ശരിക്കും ചിലത് ചെയ്തിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്. അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കേണ്ടതുണ്ട്. എന്തൊരു കൂട്ടായ്മായാണ് ഈ സിനിമ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്”, ഹന്‍സല്‍ എക്സില്‍ കുറിച്ചു. നീരൂപക-പ്രേക്ഷക പ്രശംസകൽ ഒരേപോലെ ഏറ്റുവാങ്ങിയ സിനിമ ആയിരുന്നു മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാത്ത ദി കോർ . കാതല്‍: ദി കോറിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ രാത്രിയിലായിരുന്നു. ചിത്രം ഒടിടിയില്‍ എത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു അണിയറപ്രവർത്തകരും ഒപ്പം മലയാള സിനിമാപ്രേമികളും. കാരണം ഒടിടി റിലീസിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തും. എന്നാൽ തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്ന് മാത്രം വരുന്നു എന്നാണ് ഒടിടി റിലീസിന് ശേഷമെത്തിയ ചില എക്സ് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ് സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഒരു നടൻ കമല്‍ ഹാസന്‍ മാത്രമാണെന്നും പോസ്റ്റുകളിൽ കാണാം. എന്നാല്‍ കമൽഹാസനും ഇപ്പോള്‍ വാണിജ്യ ചിത്രങ്ങളുടെ പിന്നാലെയാണെന്നുമാണ് ഒരു തമിഴ് സിനിമാപ്രേമിയുടെ എക്സ് പോസ്റ്റ്. കോടികളുടെ ക്കിലുക്കവും മോശം നിലവാരവുമുള്ള ചിത്രങ്ങളുടെ സ്ഥാനത്ത് ഇത്തരം ചിത്രങ്ങളാണ് കമൽഹാസൻ ചെയ്യേണ്ടതെന്നുംപ്രേക്ഷകർ കുറിക്കുന്നു. ചില രംഗങ്ങളുടെ വീഡിയോ അടക്കമാണ് എക്സിൽ കാതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കാതല്‍ ദി കോര്‍ എന്ന ഹാഷ് ടാഗും ഒടിടി റിലീസിനു പിന്നാലെ എക്സില്‍ ട്രെന്‍ഡിംഗ് ആണ്. അതെ സമയം സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസിലും ലേഖനം പ്രസിദ്ധീകരിച്ചു . മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് ലേഖനത്തിൽ പ്രശംസിക്കുന്നുണ്ട് . ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു. നവംബര്‍ 23 നാണ് കാതൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്. ആനുകാലിക പ്രാധാന്യമുള്ളതും, പ്രമേയത്തിലും അവതാരത്തിലും വ്യത്യസ്തത പുലർത്തുന്നതുമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതൽ.